| Monday, 13th January 2020, 10:41 am

'പൊതുസ്വത്ത് നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവെച്ചുകൊന്നിട്ടുണ്ട് ഞങ്ങളുടെ സര്‍ക്കാര്‍'; വിവാദ വെളിപ്പെടുത്തലുമായി പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി പൊതുസ്വത്തുക്കള്‍ നശിപ്പിക്കുന്ന ആളുകളെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്യുന്നതുപോലെ വെടിവച്ച് കൊല്ലണമെന്ന് പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു ജനങ്ങളെ ഭീഷണിപ്പെടുത്തി ദിലീപ് ഘോഷ് രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്താനോ വെടിയുതിര്‍ക്കാനോ ഉത്തരവിടാഞ്ഞ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും ദിലീപ് ഘോഷ് രംഗത്തെത്തി.

‘അവര്‍ നശിപ്പിക്കുന്ന പൊതു സ്വത്ത് ആരുടേതാണെന്നാണ് അവര്‍ കരുതുന്നത്? അവരുടെ അച്ഛന്റേതാണോ? പൊതു സ്വത്ത് നികുതിദായകരുടെതാണ്. നിങ്ങള്‍ (മമത) അവരെ നിങ്ങളുടെ വോട്ടര്‍മാരായി കാണുന്നതിനാല്‍ അവര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല.
അസമിലും ഉത്തര്‍പ്രദേശിലും ഞങ്ങളുടെ സര്‍ക്കാര്‍ ഇതുപോലുള്ളവരെ നായ്ക്കളെപ്പോലെ വെടിവെച്ച് കൊല്ലുകയാണ് ചെയ്യുന്നത്”- ദിലീപ് ഘോഷ് പറഞ്ഞു.

”പൊതു സ്വത്ത് തീയിട്ട് നശിപ്പിക്കാന്‍ അത് അവരുടെ അച്ഛന്റെ സ്വത്താണോ? നികുതിദായകരുടെ പണംകൊണ്ട് നിര്‍മ്മിച്ച സര്‍ക്കാരിന്റെ സ്വന്ത് എങ്ങനെയാണ് ഇവര്‍ നശിപ്പിക്കുക?”, ദിലീപ് ഘോഷ് ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക സര്‍ക്കാരുകള്‍ ഈ ദേശവിരുദ്ധര്‍ക്കെതിരെ വെടിയുതിര്‍ത്ത് നീതി നടപ്പിലാക്കിയെന്നും ദിലീപ് ഘോഷ് പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ ആരായാലും യു.പി സര്‍ക്കാര്‍ ചെയ്തതുപോലെ വെടിവെക്കുകയാണ് വേണ്ടത്. അവര്‍ ഇവിടെയെത്തും, ഇവിടുത്തെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കും. എന്നിട്ട് രാജ്യത്തിന്റെ സ്വത്ത് നശിപ്പിക്കും. ഇത് അവരുടെ അവകാശമാണോ? ഹിന്ദു ബംഗാളികളുടെ താല്‍പ്പര്യങ്ങള്‍ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്നും ഘോഷ് ആവശ്യപ്പെട്ടു.

രാജ്യത്ത് രണ്ട് കോടി ‘മുസ്‌ലിം നുഴഞ്ഞുകയറ്റക്കാര്‍’ ഉണ്ടെന്നും ദിലീപ് ഘോഷ് അവകാശപ്പെട്ടു. ഇതില്‍ ഒരു കോടി മാത്രം പശ്ചിമ ബംഗാളിലുണ്ടെന്നും മമത ബാനര്‍ജി അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

We use cookies to give you the best possible experience. Learn more