| Saturday, 29th July 2023, 1:28 pm

പ്രതീക്ഷയല്ല ഉറപ്പ്, കേരളത്തില്‍ ബി.ജെ.പി വലിയ നേട്ടമുണ്ടാക്കും: അനില്‍ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ പ്രവര്‍ത്തന മേഖല എവിടെയാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ബി.ജെ.പി ജനറര്‍ സെക്രട്ടറിയായി നിയമതനായ അനില്‍ കെ. ആന്റണി. കേരളത്തിലും വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അനില്‍ ആന്റമിയുടെ പ്രതികരണം.

‘2014നേക്കാളും 2019നേക്കാളും വലിയ ഭൂരിപക്ഷത്തില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും. പല പാര്‍ട്ടികളും ഇന്ന് ഒരുമിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കൊക്കെ കോമണായ ഒരു പ്രത്യയശാസ്ത്രവുമില്ല. ലോകത്തില്‍ തന്നെ ഏറ്റവും ജനപിന്തുണയുള്ള ഒരു നേതാവിനെ താഴെയിറക്കാനാണ് ഇവര്‍ ഒരുമിക്കുന്നത്.

മറ്റൊരു വിഷനോ ഡയറക്ഷനോ ഇവര്‍ക്കില്ല. ഇന്ത്യന്‍ ജനത അതൊക്കെ മനസിലാക്കും. കേരളത്തില്‍ കോണ്‍ഗ്രസും സി.പി.ഐ.എം ഒരുമിക്കുകയാണ്. എന്നാല്‍ കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മിന് ഒരു റോളുമില്ല.

എന്റെ പ്രവര്‍ത്തന മണ്ഡലത്തെക്കുറിച്ച് പാര്‍ട്ടിയാണ് തിരുമാനിക്കുക. ഒരു കാര്യം ഉറപ്പിക്കാം, അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം വളരെയധികം മുന്നോട്ടുപോകും. ഒന്നിലധികം സീറ്റ് ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കും, ഇത് പ്രതീക്ഷയല്ല. ഉറപ്പാണ്,’ അനില്‍ ആന്റണി പറഞ്ഞു.

അതേസമയം, 13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായാണ് അനില്‍ ആന്റണിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഭാരവാഹികളെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രഖ്യാപിച്ചത്. ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് എ.പി അബ്ദുള്ളക്കുട്ടി തുടരും. ബി.എം സന്തോഷ് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായും തുടരും.

ലോക്സഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ബി.ജെ.പി നീക്കം. 13 വൈസ് പ്രസിഡന്റുമാരെയും ഒമ്പത് ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടാണ് നദ്ദ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Highlight: BJP General Secretary Anil K.Anthony said that the party will decide where his area of ​​work will be

We use cookies to give you the best possible experience. Learn more