| Saturday, 24th October 2020, 7:55 am

മെഹബൂബ മുഫ്തിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കണമെന്ന് ബി.ജെ.പി; കശ്മീരി നേതാക്കള്‍ക്ക് ഇന്ത്യ പറ്റുന്നില്ലെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്നും ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന ആവശ്യവുമായി ജമ്മുകശ്മീര്‍ ബി.ജെ.പി.

ജമ്മുകശ്മീരിന്റെ പതാക പുനഃസ്ഥാപിക്കുന്നതുവരെ  ത്രിവര്‍ണപതാക ഉയര്‍ത്തില്ലെന്ന മെഹബൂബയുടെ പരാമര്‍ശത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

ജമ്മുകശ്മീരില്‍ ഒരു ശക്തിക്കും സംസ്ഥാനത്തിന്റെ പതാക ഉയര്‍ത്താനോ, ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനോ കഴിയില്ലെന്ന് ബി.ജെ.പി പറഞ്ഞു.

മെഹബൂബ മുഫ്തിയുടെ പരാമര്‍ശത്തിനെതിരെ ഗവര്‍ണര്‍ മനോജ് സിന്‍ഹ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് അവരെ തടവിലാക്കണമെന്ന് ജമ്മുകശ്മീരിലെ ബി.ജെ.പി പ്രസിഡന്റ് രവീന്ദര്‍ റൈന ആവശ്യപ്പെട്ടു.

മെഹബൂബ മുഫ്തി രാഷ്ട്രീയ നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയും ജമ്മുകശ്മീര്‍ ബി.ജെ.പി മുഴക്കി.

കശ്മീരി നേതാക്കള്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്നും റൈന പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 5നാണ് ജമ്മുകശ്മീരിന് അനുവദിച്ച പ്രത്യേക ഭരണഘടനാ പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തത്.

കശ്മീരിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിക്കൊണ്ടായിരുന്നു കേന്ദ്രം ഈ തീരുമാനം  പാര്‍ലമെന്റിലവതരിപ്പിച്ചത്.

ഇതിന് പിന്നാലെ കശ്മീരിലെ ഇന്റര്‍നെറ്റ് ബന്ധമുള്‍പ്പെടെ വിച്ഛേദിച്ച് സംസ്ഥാനത്തിന് പുറം ലോകവുമായുള്ള ബന്ധം നിഷേധിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സംഘടനകളുള്‍പ്പെടെ കശ്മീരി ജനതയ്ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Demands arrest of Mehabooba mufi for seditious remarks

We use cookies to give you the best possible experience. Learn more