| Sunday, 4th April 2021, 8:29 am

പ്രധാനമന്ത്രിയുടെ പരിപാടി നടത്തി ടര്‍ഫ് നശിപ്പിച്ചു; ബി.ജെ.പിക്കെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതുസമ്മേളനം നടത്തി ടര്‍ഫ് നശിപ്പിച്ചതില്‍ ബി.ജെ.പി നേതൃത്വത്തിനും കഴക്കൂട്ടം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനുമെതിരെ പ്രതിഷേധം. ശോഭ സുരേന്ദ്രന്‍ ആയിരുന്നു രാഷ്ട്രീയ പരിപാടിയുടെ മുഖ്യ സംഘാടക.

വെള്ളിയാഴ്ചയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഗാലറിയില്‍ ധാരാളം സ്ഥലമുണ്ടായിട്ടും ആളുകളെ ടര്‍ഫില്‍ പ്രവേശിപ്പിച്ചുവെന്നാണ് ബി.ജെ.പിക്കെതിരെ ഉയരുന്ന ആരോപണം.

വി.ഐ.പി പാസ് നല്‍കി ബി.ജെ.പി പ്രവര്‍ത്തകരെ ടര്‍ഫില്‍ പ്രവേശിപ്പിച്ചുവെന്നും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കും അവിടെയായിരുന്നു ഇരിപ്പിടമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി ഗ്രൗണ്ട് നശിപ്പിച്ചുവെന്ന് പറഞ്ഞ് മന്ത്രിയും കഴക്കൂട്ടം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.\

കടകംപള്ളിയുടെ നേതൃത്വത്തില്‍ നടന്ന സൈനിക റാലി അവിടെ നിന്ന് മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചില പരിമിതികള്‍ കാരണം പരിപാടി അവിടെത്തന്നെ നടത്താന്‍ കരസേന തീരുമാനിക്കുകയായിരുന്നെന്നു.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പരിപാലിച്ചു പോരുന്ന ടര്‍ഫാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ രാഷ്ട്രീയ സമ്മേളനം കാരണം നശിച്ചതെന്നും വിമര്‍ശനങ്ങളുണ്ട്. സംഭവത്തിനെതിരെ കടകംപള്ളിയും രംഗത്തുവന്നു.

‘ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്കെതിരെ വാളെടുത്ത ബി.ജെ.പി നേതാക്കളും അണികളും ഇപ്പോള്‍ രാഷ്ട്രീയ സമ്മേളനം സ്റ്റേഡിയത്തിനുള്ളില്‍ വെച്ച് നടത്തിയത് ന്യായീകരിക്കാന്‍ നില്‍ക്കുന്നത് അല്പത്തരമാണ്. ഓരോ വിഷയത്തിലും എത്രത്തോളം കാപട്യം നിറഞ്ഞവരാണ് ഇവര്‍ എന്നതാണ് ഇവിടെ തെളിയുന്നത്’ എന്നാണ് കടകംപള്ളി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP damage turf

We use cookies to give you the best possible experience. Learn more