| Tuesday, 29th October 2019, 6:50 pm

മഹാരാഷ്ട്രയില്‍ കര്‍ണാടകയില്‍ പ്രയോഗിച്ച രാഷ്ട്രീയ തന്ത്രം ആവര്‍ത്തിക്കാനൊരുങ്ങി ബി.ജെ.പി; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 45 ശിവസേന എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ണാടകയില്‍ പ്രയോഗിച്ച രാഷ്ട്രീയ തന്ത്രം ആവര്‍ത്തിക്കാനൊരുങ്ങി ബി.ജെ.പി. കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കിയതു പോലെ മഹാരാഷ്ട്രയില്‍ അധികാരം തുല്യമായി പങ്കിടണം എന്നവകാശപ്പെടുന്ന ശിവസേനയെ തളയ്ക്കാന്‍ ബി.ജെ.പി തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി ലന്നാണ് ലഭിക്കുന്ന സൂചനകള്‍.

മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 45 ശിവസേന എം.എല്‍.എമാരുടെ പിന്തുണയുണ്ടാകുമെന്ന് ബി.ജെ.പി എം.പി സഞ്ജയ് ഖാഗഡെ അവകാശപ്പെട്ടു. ഇവരുടെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 288 അംഗ നിയമസഭയില്‍ ബി.ജെ.പി 105 സീറ്റുകളും ശിവസേന 56 സീറ്റുകളുമാണ് നേടിയത്.

’56 പേരില്‍ 45 എം.എല്‍.എമാര്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവര്‍ ഞങ്ങളെ ബന്ധപ്പെടുകയും സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളികളാകണമെന്നു അറിയിക്കുകയും ചെയ്തു.’ സഞ്ജയ് ഖാഗഡെ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് 50:50 ഫോര്‍മുല അംഗീകരിക്കില്ലെന്ന് ബി.ജെ.പി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കുകയും ചെയ്തു. താനായിരിക്കും അഞ്ച് വര്‍ഷത്തെയും മുഖ്യമന്ത്രിയെന്നും ഫഡ്നാവിസ് അവകാശപ്പെട്ടിരുന്നു.

‘അഞ്ച് വര്‍ഷവും മഹാരാഷ്ട്ര ഭരിക്കുന്നത് ഞാനായിരക്കുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശവുമില്ല. രണ്ടര വര്‍ഷത്തേക്കായി മുഖ്യമന്ത്രി സ്ഥാനം വിഭജിക്കുന്ന 50:50 ഫോര്‍മുല അംഗീകരിക്കാനാവില്ല’, ഫഡ്നാവിസ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഒരു 50:50 ചര്‍ച്ചയും വേണ്ടെന്നാണ് അമിത് ഷാ പറഞ്ഞത്. തങ്ങള്‍ക്ക് പ്ലാന്‍ ബിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ 50 വര്‍ഷത്തിനിടെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്നാവിസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന തങ്ങളുടെ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് പ്രതാപ് സര്‍നായിക് പറഞ്ഞിരുന്നു

50:50 ഫോര്‍മുലയില്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി തങ്ങള്‍ മുന്നോട്ടുപോകില്ലെന്നാണ് സര്‍നായിക് പറഞ്ഞത്. അതേസമയം തങ്ങളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more