| Tuesday, 3rd November 2020, 9:13 am

കേരള ബി.ജെ.പിയിലെ തര്‍ക്കം രൂക്ഷം; ഇടപെടാനില്ലെന്ന് കേന്ദ്ര നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ വര്‍ധിച്ച് വരുന്ന ഭിന്നതയിലും തര്‍ക്കങ്ങളിലും ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം. ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞേ സംസ്ഥാനത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന തര്‍ക്കത്തില്‍ ഇടപെടുകയുള്ളു എന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

സംസ്ഥാന ബി.ജെ.പിക്കെതിരെയും അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമായ പി. എം വേലായുധന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തര്‍ക്കങ്ങളില്‍ കേന്ദ്രം ഇടപെടില്ലെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.

സംസ്ഥാന ഘടകങ്ങളെ പുനസംഘടിപ്പിക്കുന്ന ഘട്ടത്തില്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുക, തുടര്‍ച്ചയായി ഭാരവാഹികളാകുന്നവരേക്കാള്‍ അല്ലാത്തവര്‍ക്ക് പരിഗണന നല്‍കുക, നിരവധി ഭാരവാഹികളായ എഴുപത് വയസ് കഴിഞ്ഞവരെ ഒഴിവാക്കുക തുടങ്ങി ചില നിര്‍ദേശങ്ങള്‍ കേന്ദ്രം മുന്നോട്ട് വെച്ചിരുന്നു. സ്ഥാനം കിട്ടിയില്ലെന്ന പരാതികളുയരുമ്പോള്‍ ഈ നിര്‍ദേശങ്ങള്‍ക്കെതിരാവും എന്നതും കേന്ദ്രം ഉടന്‍ വിഷയത്തില്‍ ഇടപെടാതിരിക്കുന്നതിനുള്ള കാരണമാവുമെന്നാണ് സൂചനകള്‍.

മുമ്പ് ജനറല്‍ സെക്രട്ടറിയായിരുന്ന എ.എന്‍ രാധാകൃഷ്ണനെ വൈസ് പ്രസിഡന്റാക്കിയപ്പോള്‍ പകരം കോര്‍ക്കമ്മിറ്റിയിലെടുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശോഭയുടെ കാര്യത്തില്‍ ഇതുണ്ടായില്ല എന്നുള്ള വിമര്‍ശങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യം അറിയുന്നത്‌കൊണ്ടാണ് പാര്‍ട്ടിയിലെ അസംതൃപ്തര്‍ കേരള കാര്യങ്ങള്‍ നേരിട്ട് നോക്കിയ സംഘടന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി. എല്‍ സന്തോഷിനെതിരെ ആരോപണമുയര്‍ത്തുന്നത്.

ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിക്കെതിരെയും കെ സുരേന്ദ്രനെതിരെയും ശക്തമായ വിയോജിപ്പുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമായ പി. എം വേലായുധനും അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്. പദവി വാഗ്ദാനം ചെയ്ത് സുരേന്ദ്രന്‍ പറ്റിച്ചുവെന്നാണ് വേലായുധന്‍ പറഞ്ഞത്.

തന്നെപ്പോലെ ഒട്ടേറെ പേര്‍ ഇതുപോലെ വീടുകളില്‍ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം വിളിച്ചിട്ടില്ല. തന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ ഒന്നോ രണ്ടോ തവണ അദ്ദേഹം വന്നുപോയിട്ടും വന്നു കണ്ടിട്ടില്ല. തങ്ങള്‍ക്ക് പരാതി പറയാനുള്ള ഏക സ്ഥാനം സുരേന്ദ്രനാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്. അടിയന്തരാവസ്ഥയുടെ സമയത്ത് സമരം ചെയ്ത് തല്ലുകൊണ്ട് ജയിലില്‍ കിടന്നു. രണ്ട് ജയിലിലാണ് കിടന്നത്. ഒരു ആശയത്തില്‍ ഉറച്ചുനിന്നതാണ്. പക്ഷേ ഇന്ന് വളരെ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. തന്നെ തഴയുകയാണെന്നും ശോഭ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ബി.ജെ.പിയുമായി ഇടഞ്ഞ സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമായി ശോഭാ സുരേന്ദ്രന്‍ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ബി.ജെ.പി അണികളില്‍ നിര്‍ണായക സ്വാധീനം ഉള്ള നേതാക്കളില്‍ ഒരാളാണ് ശോഭാ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിനിടെ ശോഭാ പാര്‍ട്ടി വിട്ടാലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി സഹകരിക്കാതിരുന്നാലും അത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും വലിയ ക്ഷീണം ഉണ്ടാക്കും.

എന്നാല്‍ തന്റെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ഞായറാഴ്ച നടന്ന പാര്‍ട്ടിയുടെ സമരശൃംഖലയില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ വിട്ടുനിന്നിരുന്നു.

കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി തെരഞ്ഞെടുത്തതിന് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിരുന്നു. പാര്‍ട്ടി പുനസംഘടന സംബന്ധിച്ചും ആരോപണങ്ങളുയര്‍ന്നിരുന്നു.

സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ചേര്‍ത്ത് ശോഭ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിക്ക് തടസ്സമാകും എന്ന് മനസിലാക്കി അദ്ദേഹം തന്നെ തഴയുകയായിരുന്നെന്നും ശോഭ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍ കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി തുടരുമ്പോഴാണ് സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

പാര്‍ട്ടിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍ വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 2004ല്‍ വഹിച്ചിരുന്ന പദവികളിലേക്ക് തരം താഴ്ത്തിയെന്നും പരാതിയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ശോഭയുടെ പരാതിക്കുപിന്നാലെ സംസ്ഥാന ബി.ജെ.പിയില്‍ അസംതൃപ്തരായവരുടെ കൂട്ടായ്മയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP central leadership won’t interfere in the issues related to Kerala

We use cookies to give you the best possible experience. Learn more