| Monday, 10th May 2021, 1:31 pm

തിരുവനന്തപുരത്തായിരുന്നു എയര്‍ പോര്‍ട്ട്, എന്നിട്ടും ഒരു കേന്ദ്ര നേതാവ് പോലും പ്രചാരണത്തിനെത്തിയില്ല; കൃഷ്ണകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നടന്‍ കൃഷ്ണകുമാര്‍. തന്റെ പ്രചാരണത്തില്‍ ജില്ലാ നേതൃത്വം പിഴവ് വരുത്തിയെന്നാണ് കൃഷ്ണകുമാറിന്റെ വിമര്‍ശനം. ഒരു കേന്ദ്ര നേതാവ് പോലും തിരുവനന്തപുരം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയില്ലെന്നും അതിന് വേണ്ടി ജില്ലാ നേതൃത്വം മുന്‍കൈ എടുത്തില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പി വോട്ടുകള്‍ പൂര്‍ണമായി തനിക്ക് ലഭിച്ചില്ല. വ്യക്തിപരമായ വോട്ടുകള്‍ മാത്രമാണ് തനിക്ക് ലഭിച്ചത്. വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ക്കൊപ്പം പാര്‍ട്ടി വോട്ടുകളും കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷെ സ്ഥിതി മറ്റൊന്നായിരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

‘2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന വാര്‍ഡുകളില്‍ പോലും ആയിരത്തോളം വോട്ടിന്റെ കുറവുണ്ട്. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു. ജയിക്കും എന്ന സര്‍വ്വേ ഫലങ്ങള്‍ പ്രധാന ചാനലുകളില്‍ വരുമ്പോള്‍ കുറച്ച് കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു.

ഞാന്‍ ഒരു കലാകാരനാണ്. വ്യക്തിപരമായി നിരവധി വോട്ടുകള്‍ കിട്ടും. പാര്‍ട്ടി വോട്ടുകളും അതുപോലെ വന്നിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. എന്റെ ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. ഈ മണ്ഡലത്തിലാണ് എയര്‍പോര്‍ട്ട്. ഇവിടെ വന്നിട്ടാണ് അങ്ങോട്ട് പോവുന്നത്. ഇവിടെയും പരിപാടികള്‍ ചാര്‍ട്ട് ചെയ്യാമായിരുന്നു. അത് ഒരു വീഴ്ച്ചയായി തോന്നുന്നു,’ കൃഷണകുമാര്‍ പറഞ്ഞു.

ഒരിക്കലും മത്സരിക്കേണ്ടയെന്ന് തോന്നിയിട്ടില്ല. പാര്‍ട്ടി അനുവദിച്ചാല്‍ ഇനിയും മത്സരിക്കും. ആദ്യമായി മത്സരിച്ച് ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യമാണെന്നും കൃഷ്ണകുമാര്‍ മാത്യഭൂമി ന്യൂസിനോട് പറഞ്ഞു.

നേരത്തെ ബി.ജെ.പി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം വാര്‍ത്തയായിരുന്നു. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എസ്. സുരേഷ്, ജെ. ആര്‍ പത്മകുമാര്‍ എന്നിവര്‍ തമ്മിലായിരുന്നു വാക്‌പോര്. മണ്ഡലം പ്രസിഡന്റുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എല്ലായിടത്തും എന്‍.എസ്.എസ് വോട്ടുകള്‍ ചോര്‍ന്നുവെന്നും വിലയിരുത്തലുണ്ട്.

നെടുമങ്ങാട്ടെ തോല്‍വിയിലെ റിപ്പോര്‍ട്ട് അവതരണത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജെ. ആര്‍ പത്മകുമാറിനെ മണ്ഡലം പ്രസിഡന്റ് വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ജില്ലാ നേതൃത്വത്തില്‍ നിന്നും വേണ്ട സഹായം ലഭിച്ചില്ലെന്നാണ് പത്മകുമാര്‍ മറുപടി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 Content Highlights : BJP candidate in Thiruvananthapuram Krishnakumar sharply criticizes the B.J.P district leadership
We use cookies to give you the best possible experience. Learn more