| Tuesday, 19th March 2024, 9:44 pm

കര്‍ണാടകയില്‍ കേരളീയര്‍ ആസിഡാക്രമണവും തമിഴ്‌നാട്ടുകാര്‍ സ്‌ഫോടനവും നടത്തുന്നു; വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്ദ്ലാജെക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

ബോംബുണ്ടാക്കാന്‍ പരിശീലനം നേടി തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നുന്നുവെന്നും കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെത്തി സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നുമാണ് ശോഭ കരന്ദ്ലാജെ പറഞ്ഞത്.

എന്നാല്‍ വിദ്വേഷ പ്രസ്താവന നടത്തിയതയിലൂടെ കേന്ദ്ര മന്ത്രി ആളുകളെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് എ.കെ. സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. പരാമര്‍ശം അപലപനീയമെന്നും സ്റ്റാലിന്‍ പറഞ്ഞു.

വിദ്വേഷ പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പൊലീസ് കേസ് എടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും ശോഭ കരന്ദ്ലാജെ ആരോപണങ്ങള്‍ ഉയര്‍ത്തി. നിയമസഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയാണെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആരോപിച്ചു. ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ശോഭ വിദ്വേഷ പരാമര്‍ശം നടത്തിയത്.

ബെംഗളൂരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ശോഭ വിദ്വേഷ പരാമര്‍ശം നടത്തിയത്. പള്ളിക്ക് മുമ്പില്‍ വൈകീട്ട് നിസ്‌കാര സമയത്ത് പാട്ട് വെച്ച മൊബൈല്‍ കടക്കാരനും ഒരു സംഘം ആളുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പിന്നാലെ ഹനുമാന്‍ ചാലീസ വെച്ചതിന് കടക്കാര്‍ക്ക് മര്‍ദനമേറ്റുവെന്ന ആരോപണവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്നാണ് ശോഭയുടെ വിദ്വേഷ പരാമര്‍ശം.

Content Highlight: BJP candidate and Union Minister Shobha Karandlaje made hate speech against Kerala and Tamil Nadu

We use cookies to give you the best possible experience. Learn more