| Saturday, 13th March 2021, 9:59 am

ശോഭയെ മത്സരിപ്പിച്ചേ തീരൂവെന്ന് ദേശീയ നേതൃത്വം; സുരേന്ദ്രന് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ച ചെയ്യാനായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ, മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും കേരളത്തില്‍ നിന്നുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഇന്നു വൈകീട്ടോ നാളെയോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

115 സീറ്റിലാണ് ബി.ജെ.പി മത്സരിക്കുന്നത്. സംസ്ഥാന നേതൃത്വുമായി ഭിന്നതയില്‍ തുടരുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ തീരൂവെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ഇതിനൊപ്പം തന്നെ തൃശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. ബി.ജെ.പി നേതാവ് എം.ടി രമേശും സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും അടക്കമുള്ളവരായിരുന്നു ശോഭ മത്സരിക്കില്ലെന്ന കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെങ്കിലും ശോഭാ സുരേന്ദ്രന്‍ മത്സരിക്കില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ തള്ളിക്കൊണ്ടുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ ബി.ജെ.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനായിരുന്നു കമ്മിറ്റിയിലുള്‍പ്പെട്ടവരുടെ പട്ടിക പ്രഖ്യാപിച്ചത്. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന ഇ.ശ്രീധരന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ ഇടം പിടിച്ചിട്ടും ശോഭ സുരേന്ദ്രനെ ഒഴിവാക്കുകയായിരുന്നു.

അതേസമയം കെ. സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തെരഞ്ഞെടുപ്പു ചുമതലയുളള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വി മുരളീധരന്‍ മത്സരിക്കുന്നതു ദേശീയ നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാവും.

കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുമെന്നാണ് സൂചന. വി. മുരളീധരന്‍ മല്‍സരിച്ചില്ലെങ്കില്‍ കഴക്കൂട്ടത്തേക്കും സുരേന്ദ്രനെ പരിഗണിക്കുന്നുണ്ട്. കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കുമെന്നാണ് അറിയുന്നത്. ഹരിപ്പാട് ബി ഗോപാലകൃഷ്ണനും പുതുപ്പള്ളിയില്‍ എന്‍. ഹരിയും പട്ടികയിലുണ്ട്. ധര്‍മടത്ത് സി.കെ. പത്മനാഭന്‍ മത്സരിച്ചേക്കും. കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്.

ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. എം.ടി. രമേശിന്റെ പേര് കോഴിക്കോട് നോര്‍ത്തിലും പി കെ കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

സുരേഷ് ഗോപിയുടെ പേര് തൃശൂര്‍, നേമം, തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്തു മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൃഷ്ണകുമാറിന്റെ പേരും തിരുവനന്തപുരത്തെ സീറ്റിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Assembly Election Shobha Surendran K Surendran Conflict

We use cookies to give you the best possible experience. Learn more