| Friday, 30th October 2020, 5:09 pm

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്താനെങ്കിലും രാജ്യത്തോട് മാപ്പ് പറയേണ്ടത് കോണ്‍ഗ്രസ്; രാഹുലിനെതിരെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ സര്‍ക്കാറാണെന്ന പാക് മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാജ്യത്തോട് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.

ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് പാകിസ്താന്‍ തന്നെ സമ്മതിച്ച നിലയ്ക്ക് പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം.

ഭരണകക്ഷിയുടെ സുരക്ഷാ വീഴ്ചയാണ് ആക്രമണത്തിന് കാരണമെന്നും ആക്രമണത്തില്‍ നിന്ന് ആരാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്നും  പുല്‍വാമ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തെപ്പറ്റി അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പാകിസ്താന്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാഹുലിനെ ലക്ഷ്യമിട്ടായിരുന്ന ജാവദേക്കര്‍ രംഗത്തെത്തിയത്.

വ്യാഴാഴ്ചയായിരുന്നു പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ആയിരുന്നെന്ന് പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞത്.

ജമ്മുകശ്മീരിലെ പുല്‍വാമ ഭീകരാക്രമണം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണത്തിന്‍ കീഴിലുണ്ടായ വലിയ നേട്ടമാണെന്നായിരുന്നു പാക് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി വ്യാഴാഴ്ച പറഞ്ഞത്. പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

എന്നാല്‍ ചൗധരിയുടെ പ്രസ്താവനയ്ക്ക് ശേഷം സഭയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ചൗധരി താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്നും പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇന്ത്യയില്‍ കയറി ആക്രമിച്ചതെന്നാണ് പറഞ്ഞതെന്നും ചൗധരി തിരുത്തി.

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും തമ്മില്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച്, പ്രതിപക്ഷ നേതാവ് അയാസ് സാദിഖിന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് ചൗധരിയുടെ വിവാദ പ്രസ്താവന.

2018 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ സഞ്ചരിച്ച ട്രക്കിലേക്ക് ബോംബ് നിറച്ച കാറുമായി ചാവേര്‍ ആക്രമണം നടക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് തിരിച്ചടിയായി പാകിസ്താനിലെ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകള്‍ ആക്രമിച്ചതായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

അതേസമയം ബാലാക്കോട്ടില്‍ ബി.ജെ.പി സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു പാകിസ്താന്‍ അറിയിച്ചത്. അത്തരമൊരു ആക്രമണം നടന്നതിന്റെ തെളിവുകളില്ലെന്ന തരത്തില്‍ രാജ്യാന്തര വാര്‍ത്ത ഏജന്‍സികളും റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content High;ights: BJP against Rahul Gandhi and Congress On Pulwama attack

We use cookies to give you the best possible experience. Learn more