മമ്മൂക്കയുടെ നിര്‍ബന്ധത്തില്‍ അച്ഛന്‍ ആ സിനിമയില്‍ അഭിനയിച്ചു; അച്ഛനെ നോക്കുന്ന ജോലി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു: ബിനു പപ്പു
Entertainment
മമ്മൂക്കയുടെ നിര്‍ബന്ധത്തില്‍ അച്ഛന്‍ ആ സിനിമയില്‍ അഭിനയിച്ചു; അച്ഛനെ നോക്കുന്ന ജോലി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th August 2024, 10:18 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ബിനു പപ്പു. മലയാളികളുടെ പ്രിയനടന്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ കൂടെയാണ് അദ്ദേഹം. ഇപ്പോള്‍ തന്റെ അച്ഛന്റെ അവസാന നാളുകളെ കുറിച്ച് പറയുകയാണ് ബിനു.

അച്ഛന് ഇന്‍ഫക്ഷന് സാധ്യതയുള്ളത് കൊണ്ട് പുറത്ത് വിടരുന്നതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നെന്നും ആ സമയത്താണ് മമ്മൂട്ടിയുടെ ‘പല്ലാവൂര്‍ ദേവനാരായണന്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്നും ബിനു പപ്പു പറയുന്നു. ദി നെക്സ്റ്റ് 14 മിനിട്ട്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘അച്ഛന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന് ഒട്ടും വയ്യായിരുന്നു. അച്ഛന് ഇന്‍ഫക്ഷന് സാധ്യതയുള്ളത് കൊണ്ട് പുറത്ത് വിടരുന്നതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞ സമയമായിരുന്നു. ക്ലൈമറ്റ് മാറുന്നതും യാത്ര ചെയ്യുന്നതുമൊക്കെ അച്ഛന്റെ ആരോഗ്യത്തെ ബാധിക്കുമായിരുന്നു.

അതുകൊണ്ട് തന്നെ ആ സമയത്ത് ഞങ്ങള്‍ വീട്ടിലെ ഫോണിന്റെ വോളിയം കുറച്ച് വെച്ചിരുന്നു. ഫോണ്‍ ബെല്ലടിക്കുന്നത് അച്ഛന്‍ കേള്‍ക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. ഫോണ്‍ വന്നാല്‍ അത് ഏതെങ്കിലും സിനിമയില്‍ നിന്നാകുമെന്ന് അച്ഛന് അറിയാമായിരുന്നു.

ആ സമയത്ത് തന്നെയാണ് പ്രിയദര്‍ശന്‍ സാറിന്റെ മേഘമെന്ന സിനിമയില്‍ നിന്ന് അച്ഛന് കോള്‍ വരുന്നത്. പക്ഷെ ആ സിനിമയിലേക്ക് അച്ഛനെ ഞങ്ങള്‍ വിട്ടില്ല. അതേ സമയത്ത് തന്നെ അച്ഛന് ഒരുപാട് സിനിമകളില്‍ നിന്ന് കോളുകള്‍ വന്നിരുന്നു. മമ്മൂക്കയുടെ ‘പല്ലാവൂര്‍ ദേവനാരായണന്‍’ എന്ന സിനിമയിലേക്ക് വിളിക്കുന്നതും ആ സമയത്ത് തന്നെയാണ്.

അന്ന് മമ്മൂക്ക പറഞ്ഞത് കൊണ്ട് മാത്രമാണ് ആ സിനിമയിലേക്ക് അച്ഛനെ വിടുന്നത്. അതും മമ്മൂക്കയുടെ വണ്ടിയിലാണ് അച്ഛനെ ലൊക്കേഷനിലേക്ക് കൊണ്ടുപോകുന്നതും തിരിച്ച് ഹോട്ടലില്‍ കൊണ്ടുവിടുന്നതും. മമ്മൂക്ക ആ ജോലി ഏറ്റെടുക്കുകയായിരുന്നു.

പിന്നെയാണ് ഒട്ടും വയ്യാതിരുന്നിട്ടും സത്യന്‍ അന്തിക്കാട് സാറിന്റെ ജയറാം നായകനായ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ ആയിരുന്നു അത്. ആ സമയത്ത് അച്ഛന് തീരെ വയ്യായിരുന്നു. അച്ഛന് ശരീരത്തിന് വയ്യാത്തത് മനസിലാകില്ലായിരുന്നു.

അഭിനയിക്കണമെന്ന് മാത്രമേ അച്ഛന് ഉണ്ടായിരുന്നുള്ളു. അതിന്റെ ഇടയില്‍ ലാല്‍ ജോസ് സാറിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ അച്ഛന്‍ അഭിനയിച്ചിരുന്നു. സുന്ദരക്കില്ലാടി എന്ന സിനിമക്ക് ശേഷമാണ് അച്ഛന് സുഖമില്ലാതെ ആയത്,’ ബിനു പപ്പു പറയുന്നു.


Content Highlight: Binu Pappu Talks About Mammootty And Kuthiravattam Pappu