| Thursday, 3rd October 2024, 4:23 pm

മണിച്ചിത്രത്താഴില്‍ കാട്ടുപറമ്പനെ ആദ്യമേ സണ്ണി ശരിയാകാത്തതിന്റെ പിന്നിലും കാരണമുണ്ട്: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.

മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ച സിനിമയില്‍ നെടുമുടി വേണു, ഇന്നസെന്റ്, വിനയ പ്രസാദ്, കെ.പി.എ.സി. ലളിത, ശ്രീധര്‍, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ്, തിലകന്‍, കുതിരവട്ടം പപ്പു തുടങ്ങിയ മികച്ച താരനിര തന്നെ അഭിനയിച്ചിരുന്നു. മണിച്ചിത്രത്താഴ് റിലീസായിട്ട് 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയും അത് റീ റിലീസ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

സിനിമയിറങ്ങി മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ചിത്രം ഏറെ ചര്‍ച്ച ചെയ്യാറുണ്ട്. ചിത്രത്തില്‍ കുതിരവട്ടം പപ്പു അവതരിപ്പിച്ച കാട്ടുപറമ്പന്‍ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും അഭിനേതാവുമായ ബിനു പപ്പു. ആദ്യമേ സണ്ണിക്ക് കാട്ടുപറമ്പന്റെ അസുഖം ഭേദമാക്കാമായിരുന്നില്ലേ എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാല്‍ അതിന് പിന്നില്‍ കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു.

‘മണിച്ചിത്രത്താഴില്‍ സിനിമയുടെ അവസാനമാണ് എന്റെ അച്ഛന്റെ കഥാപാത്രമായ കാട്ടുപറമ്പനെ മോഹന്‍ലാല്‍ ഒരു തട്ട് തട്ടിയിട്ട് ശരിയാക്കുന്നത്. അത് ആദ്യമേ ആകമായിരുന്നില്ലേ, ഇത്രേ ഉള്ളു അയാള്‍ക്ക് എന്നൊക്കെ പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അതിന് പിന്നിലും ഒരു കാരണമുണ്ട്.

എന്തുകൊണ്ട് അത് ആദ്യമേ ചെയ്തില്ല എന്ന് ചോദിച്ചാല്‍, ഈ ഗംഗയെ ആദ്യം കണ്ട വ്യക്തി കാട്ടുപറമ്പനാണ്. അദ്ദേഹം ആദ്യമേ ശരിയായെങ്കില്‍ ഗംഗയാണ് നാഗവല്ലിയെന്ന് വിളിച്ച് പറയും. അതറിയിക്കാതെയാണ് ഡോക്ടര്‍ സണ്ണി ഗംഗയെ ചികില്‍സിച്ച് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇയാളെ കുറച്ച് കൂടെ ഇങ്ങനെ നടത്തിക്കണം. സമയം വേണ്ടത് കൊണ്ടാണ് കാട്ടുപറമ്പനെ ഇങ്ങനെ വെള്ളം ചവിട്ടണ്ട എന്നൊക്കെ പറഞ്ഞ് വിട്ടേക്കുന്നത്. അങ്ങനെ അത്രെയും മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങള്‍ വരെ ശ്രദ്ധിച്ചാണ് അവര്‍ ആ സിനിമ ചെയ്‌തേക്കുന്നതെന്നാണ്,’ ബിനു പപ്പു പറയുന്നു.

Content Highlight: Binu Pappu Talks About Kuthiravattam Pappu’s Character In Manichithrathazhu

We use cookies to give you the best possible experience. Learn more