| Wednesday, 6th April 2022, 8:58 pm

ആള്‍ക്കാരാണ് ജഡ്ജ് ചെയ്യുന്നത്, അച്ഛനാരാണ് എന്നതിന് പ്രധാന്യമില്ല; നെപ്പോട്ടിസത്തെ പറ്റി ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് ബിനു പപ്പു. ഒന്നില്‍ നിന്നും തികച്ചും വേറിട്ട കഥാപാത്രങ്ങളാണ് അദ്ദേഹം സിനിമയില്‍ ചെയ്തിട്ടുള്ളത്. ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി, സഖാവ്, അമ്പിളി, ഹലാല്‍ ലവ് സ്‌റ്റോറി, വൈറസ്, സല്യൂട്ട്, തുടങ്ങി നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ നെപ്പോട്ടിസമുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് പറയുകയാണ് ബിനു പപ്പു. കഴിവുണ്ടെങ്കിലേ ഏത് മേഖലയിലും നിലനില്‍പ്പുള്ളുവെന്നും പപ്പുവിന്റെ മകനെന്ന് പറഞ്ഞ് എവിടെയും ചാന്‍സ് ചോദിച്ച് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുല്‍ഖര്‍, പ്രണവ്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ ഹാര്‍ഡ്‌വര്‍ക്ക് കൊണ്ട് കയറി വന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിറ്റാര്‍ട്ട് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെപ്പോട്ടിസത്തെ പറ്റി ബിനു പപ്പു സംസാരിച്ചത്.

‘കഴിവുണ്ടെങ്കിലേ ഏത് ജോലിയിലും നിലനില്‍ക്കാന്‍ പറ്റുകയുള്ളൂ. ഡോക്ടറായ അച്ഛന്റെ മകനും ഡോക്ടറായാല്‍ ചിലപ്പോള്‍ അച്ഛനെ പോലെ പേരെടുക്കാന്‍ പറ്റില്ലായിരിക്കും. ഞാന്‍ ഇന്നയാളുടെ മകനാണ്, എനിക്ക് അവസരം തരണം എന്ന് പറഞ്ഞ് ഞാന്‍ ആരുടെ അടുത്തും പോയിട്ടില്ല. ആഷിഖേട്ടന്റെ കൂടെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുകയായിരുന്നു ഞാന്‍.

എനിക്ക് എന്റേതായ വഴികളിലൂടെ കയറി വന്ന് എന്റേതായ പേര് സമ്പാദിക്കണമെന്നുണ്ട്. ആ വഴിയിലൂടെ തന്നെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അത് ഞാന്‍ മാത്രമല്ല. ഇപ്പോള്‍ അര്‍ജുന്‍ അശോകനാണെങ്കിലും ദുല്‍ഖര്‍ സല്‍മാനാണെങ്കിലും ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടാണ് വരുന്നത്,’ ബിനു പപ്പു പറഞ്ഞു,

‘ഉയര്‍ച്ചയും താഴ്ച്ചയും എല്ലാവര്‍ക്കും ഉണ്ട്. സെക്കന്റ് ഷോയുടെ ഷൂട്ട് കോഴിക്കോടാണ് നടന്നത്. ദുല്‍ഖര്‍ യമഹയെടുത്ത് ബീച്ചില്‍ വന്നിരിക്കുമായിരുന്നു. ആര്‍ക്കും അറിയില്ലായിരുന്നു ദുല്‍ഖറായിരുന്നു എന്ന്. മമ്മൂക്കയെ ഇഷ്ടമില്ലാത്ത ആരാണുള്ളത്. ദുല്‍ഖറിന്റെ എല്ലാ പടവും ഹിറ്റാവണ്ടേ. പ്രണവിന്റെ എല്ലാ പടവും ഹിറ്റാവണ്ടേ. വിജയവും പരാജയവും അവര്‍ക്ക് ഉണ്ടായി. അവര്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്.

നമ്മള്‍ സ്‌ക്രീനില്‍ എങ്ങനെയാണെന്നുള്ളത് ആള്‍ക്കാരാണ് ജഡ്ജ് ചെയ്യേണ്ടത്. അച്ഛന് വലിയ പ്രധാന്യമൊന്നുമില്ല,’ ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.

Conetent Highlight: Binu Pappu says that he has never felt that there is nepotism in Malayalam cinema

We use cookies to give you the best possible experience. Learn more