| Monday, 1st February 2021, 2:20 pm

ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും?; കേന്ദ്ര ബജറ്റിനെതിരെ ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ എം. പി ബിനോയ് വിശ്വം. കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണ് കേന്ദ്രം അവതരിപ്പച്ചതെന്നും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ് കേന്ദ്രം കബളിപ്പിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും? പാവങ്ങളുടെ ജീവിതങ്ങള്‍, തൊഴിലല്ലായ്മ, വിലവര്‍ധനവ്, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഈ അടുത്ത ദശകങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നം. ഇതിനൊന്നും തൃപ്തികരമായ ഉത്തരമൊന്നും കൊടുക്കാത്ത കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണിത്. ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ എല്ലാം കബളപ്പിച്ച ഒന്നാണ്. രാജ്യം കാത്തിരുന്നത് എല്ലാ ഇന്ത്യാക്കര്‍ക്കും സൗജന്യമായി വാക്‌സിന്‍ കിട്ടുമെന്നായിരുന്നു. എന്നാല്‍ ഏതാനും കോടികള്‍ ഇതിന് വേണ്ടി മാറ്റി വെക്കുമെന്നല്ലാതെ മറ്റൊന്നും ഇല്ല,’ ബിനോയ് വിശ്വം പറഞ്ഞു.

ഈ ബജറ്റ് നിയന്ത്രിക്കുന്നത് എഫ്.ഡി.ഐ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തിയെന്നും പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായെന്നുമാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അഭിപ്രായപ്പെട്ടത്. കൊവിഡ് വാക്സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

എന്നാല്‍ ബജറ്റ് അവതരണത്തിന് മുമ്പ് പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. കര്‍ഷകസമരത്തെ ചൊല്ലിയായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്.

തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.

മാര്‍ച്ച് 2022 ഓടെ പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 3500 കിലോമീറ്റര്‍ ദേശീയപാത വികസനം 3 ലക്ഷം കോടി ചെലവഴിച്ച് തമിഴ്നാട്ടില്‍ നടത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 1100 കിലോമീറ്റര്‍ ദേശീയപാതാ വികസനം 65000 കോടി ചെലവഴിച്ച് കേരളത്തില്‍ നടപ്പാക്കും. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി കോറിഡോറിന് പ്രധാന്യം നല്‍കിയാണ് ചെയ്യുക.

675 കിലോമീറ്റര്‍ ദേശീയപാത വികസനം പശ്ചിമ ബംഗാളില്‍ 25000 കോടി ചെലവഴിച്ച് നടത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി രാജ്യത്ത് പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇതിനായി ടാബുമായാണ് നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്.

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 64180 കോടിയുടെ പാക്കേജാണ് ആരോഗ്യമേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Binoy Viswam MP against Centre’s Budget

We use cookies to give you the best possible experience. Learn more