| Thursday, 7th April 2022, 8:36 am

കേരളത്തില്‍ ഒരിക്കലെങ്കിലും 124 എ പ്രയോഗിച്ചത് കാണിച്ചുതരാമോ; രാജ്യസഭയില്‍ അമിത് ഷായെ വെല്ലുവിളിച്ച് ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായും ബിനോയ് വിശ്വം എം.പിയും തമ്മില്‍ തര്‍ക്കം. ബിനോയ് വിശ്വത്തിന് പിന്തുണയുമായി കേരളത്തില്‍ നിന്നുള്ള സി.പി.ഐയുടെ നവാഗത എം.പി പി. സന്തോഷ് കുമാറും രംഗത്തുവന്നു.

നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ബിനോയ് വിശ്വം ആരോപിച്ചു. എന്നാല്‍ ഒരു നിയമവും ദുരുപയോഗം ചെയ്യുന്നില്ലെന്ന് അമിത് ഷാ മറുപടി നല്‍കി. രാഷ്ട്രീയ കൊലപാതകം നടക്കുന്ന കേരളത്തില്‍ നിന്നുള്ള അംഗമായ ബിനോയ് വിശ്വത്തിന് അങ്ങനെ പറയാന്‍ അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു.

‘ഭയ്യാ കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളെ കൊല്ലുകയാണ്. എന്റെ പാര്‍ട്ടിയിലെ 100 പേരെങ്കിലും രാഷ്ട്രീയവൈരാഗ്യം മൂലം കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടാണോ 124 എയെ കുറിച്ച് പഠിപ്പിക്കാന്‍ വരുന്നത്. ദേശദ്രോഹക്കുറ്റം ചുമത്തുന്നതിനെ അംഗീകരിക്കുകയല്ല. നിയമം ദുരുപയോഗം ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്,’ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ 124 എ ഒരിക്കലും പ്രയോഗിച്ചിട്ടില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിന് എന്നാല്‍ അതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നായിരുന്നു ഷായുടെ മറുപടി.

എന്നാല്‍ കേരളത്തിൽ 124 എ ഒരിക്കൽ പോലും സർക്കാർ പ്രയോഗിച്ചിട്ടി​​ല്ലെന്ന് പറഞ്ഞ്​ എഴുന്നേറ്റ ബിനോയ്​ വിശ്വം ​അമിത്​ ഷായുടെ പ്രസംഗം തടസ​പ്പെടുത്തി.  ഒരു ഉദാഹരണമെങ്കിലും പറയാന്‍ ബിനോയ് വിശ്വം വെല്ലുവിളിക്കുകയും ചെയ്തു.

ഒരു ഉദാഹരണമെങ്കിലും വെക്കൂ എന്ന് അമിത് ഷായോട് ആവശ്യപ്പെട്ട് സന്തോഷ് കുമാറും പിന്തുണയുമായി രംഗത്തുവന്നു. തന്റെ പ്രസ്താവനയല്ല ഇതെന്നും കേരള നിയമസഭയിലെ ചോദ്യോത്തരവും സഭയില്‍ വെക്കാന്‍ തയാറാണെന്നും പറഞ്ഞ് അമിത് ഷാ വിഷയം മാറ്റി.

Content Highlights: Binoy Vishwam and Amit Shah fight in Rajya Sabha

We use cookies to give you the best possible experience. Learn more