ബിനോയ് കോടിയേരിക്കെതിരായ പരാതി; ഇടപെടില്ലെന്ന് കേന്ദ്രനേതൃത്വം
Kerala
ബിനോയ് കോടിയേരിക്കെതിരായ പരാതി; ഇടപെടില്ലെന്ന് കേന്ദ്രനേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 11:01 am

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ ഇടപെടില്ലെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം. പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നുമാണ് കേന്ദ്രനേതൃത്വം പ്രതികരിച്ചത്.

ആരോപണ വിധേയര്‍ തന്നെ കേസ് സ്വയം നേരിടണമെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത കേസില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വം പ്രതികരിച്ചത്.

നേരത്തെ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണനില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

കേസില്‍ കോടിയേരി മധ്യസ്ഥ ചര്‍ച്ചകള്‍ ഉള്‍പ്പെടെ നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു പാര്‍ട്ടി വിശദീകരണം ചോദിച്ചത്. പാര്‍ട്ടിയ്ക്കകത്തും കോടിയേരി വിശദീകരണം നല്‍കിയിരുന്നു. ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിനും അന്ന് പരാതി ലഭിച്ചിരുന്നു.

എന്നാല്‍ ബിനോയ്‌ക്കെതിരെ നിലവില്‍ വന്ന കേസിന് പാര്‍ട്ടിയുമായി ബന്ധമുള്ളതല്ലെന്നും വ്യക്തിപരമായ കേസ് വ്യക്തികള്‍ തന്നെ നേരിടണമെന്ന നിലപാടുമാണ് ഇപ്പോള്‍ കേന്ദ്രനേതൃത്വം സ്വീകരിച്ചത്.

എന്നാല്‍ തനിക്കെതിരെ മുംബൈയില്‍ യുവതി നല്‍കിയ പരാതി തള്ളി ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു.

പരാതിക്കാരിയെ അറിയാമെന്നും അഭിഭാഷകനുമായി സംസാരിച്ച് വിശദീകരണം നല്‍കാം എന്നുമാണ് ബിനോയ് പറഞ്ഞത്.

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തു എന്നാണ് ബിനോയ്ക്കെതിരെയുള്ള കേസ്. 33 കാരിയായ മുംബൈ സ്വദേശിയാണ് ബിനോയ് കോടിയേരിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്‌തെന്നും ആ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വെച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

‘ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബൈയില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു’ യുവതിയുടെ പരാതിയില്‍ പറയുന്നു.

‘2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി’യെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പസല്‍വാര്‍ പറഞ്ഞു.