| Wednesday, 2nd September 2020, 11:59 am

'ലഹരി സംഘങ്ങളുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം, പണം മുടക്കുന്നത് ബിനീഷ്'; ഗുരുതര ആരോപണവുമായി പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി.കെ ഫിറോസ്.

ബെംഗളൂരുവിലെ ലഹരി കടത്തുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്നും മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അനൂപ് പൊലീസിന് നല്‍കിയ മൊഴിയും പി.കെ ഫിറോസ് പുറത്തുവിട്ടു. പ്രതികളായ അനഘയും പ്രജേഷും മുഹമ്മദ് അനൂപും നല്‍കിയ മൊഴി ലഭ്യമാണ്. ഇവര്‍ വലിയ മയക്കുമരുന്ന് മാഫിയ ആണ്. ആദ്യഘട്ടത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഹോട്ടലിന് വേണ്ടി ബിനീഷ് പണം മുടക്കി എന്നാണ് അനൂപ് പൊലീസിന് മൊഴി നല്‍കിയത്.

2013 മുതല്‍ മയക്കുമരുന്ന് ബിസിനസുണ്ടെന്ന് അനൂപ് പറയുന്നുണ്ട്. 2015 ല്‍ ആരംഭിച്ച ഹോട്ടലിലാണ് ബിനീഷ് പണം മുടക്കിയത്. 2019 ല്‍ തുടങ്ങി ഹോട്ടലിന് വേണ്ടി ബിനീഷ് ലൈവായി സംസാരിക്കുന്നുണ്ട്. ജൂണില്‍ ലോക്ക് ഡൗണ്‍ കാലത്ത് കുമരകത്ത് നൈറ്റ് പാര്‍ട്ടി നടത്തിയെന്നും ജൂണ്‍ 21 ന് ബിനീഷ് ആലപ്പുഴയിലുണ്ടായിരുന്നെന്നും ഫിറോസ് ആരോപിച്ചു.

ബിനീഷ് കോടിയേരി പണം മുടക്കിയ ഹോട്ടലില്‍ ഞങ്ങള്‍ ഒത്തുകൂടാറുണ്ടെന്നും കുറേ സുഹൃത്തുക്കള്‍ ഉണ്ടെന്നും ഇടപാടുകള്‍ ഉറപ്പിക്കുന്നത് ഇവിടെ വെച്ചാണ് എന്നും ്അനൂപ് മൊഴിയില്‍ പറയുന്നുണ്ട്.

കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായ ബെംഗളൂരുവിലുള്ള റോയല്‍ അപ്പാട്‌മെന്റ് സ്യൂട്ടില്‍ ബിനീഷ് നിത്യസന്ദര്‍ശനകനാണ്. അവിടെയുള്ളവര്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. ഡ്രഗ്‌സ് മുഴുവന്‍ കൊടുക്കുന്നത് നൈറ്റ് പാര്‍ട്ടികള്‍ക്കാണ്. നിരോധിക്കപ്പെട്ട മയക്കുമരുന്നാണ് മുഹമ്മദ് അനൂപ് വില്‍പ്പന നടത്തിയിരുന്നത്.

അനൂപ് മുഹമ്മദിന്റെ ഫേസ്ബുക്ക് പരിശോധിച്ചാല്‍ അദ്ദേഹം ഷെയര്‍ ചെയ്തതെല്ലാം ബിനീഷുമായി ബന്ധപ്പെട്ട പോസ്റ്റുകളാണെന്നും 2019 സെപറ്റംബറില്‍ അനൂപിന്റെ ഹോട്ടലിന് ആശംസ അറിയിച്ച് പോസ്റ്റില്‍ ബിനീഷ് സംസാരിക്കുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.

കേരളത്തിലെ സിനിമാ താരങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സൂചന അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സിനിമാ താരങ്ങളുമായും രാഷ്ട്രീയ നേതൃത്വവുമായും മയക്കുമരുന്ന് മാഫിയയ്ക്കുള്ള ബന്ധം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും ഫിറോസ് പറഞ്ഞു.

മുഹമ്മദ് അനൂപ് കൊച്ചിക്കാരനാണ്. ജൂലൈ 10 ന് ഇദ്ദേഹത്തെ ഫോണിലേക്ക് വന്ന കോള്‍ ഡീറ്റെയ്ല്‍സ് പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിക്കും. കേരളത്തിലെ ഈ പറയുന്ന വ്യക്തി ഉള്‍പ്പെടെ നിരവധി പേര്‍ അനൂപിനെ ബന്ധപ്പെട്ടുവെന്നാണ് അന്വേഷണത്തില്‍ മനസിലാകുന്നത്.

ജൂലൈ 10 ന്റെ പ്രത്യേകത എന്താണെന്നാല്‍ സ്വപ്‌ന സുരേഷ് ബെംഗളൂരുവില്‍ പിടിക്കപ്പെടുന്നത് അന്നാണ്. എന്തിനാണ് ഇവര്‍ ബെംഗളൂരുവിലേക്ക് പോയതെന്ന സംശയം അന്ന് തന്നെ ഉയര്‍ന്നിരുന്നു. അനൂപിന്റെ കോണ്‍ടാക്ട് ലിസ്റ്റ് വന്നപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ നമ്പര്‍ അതില്‍ ഉണ്ടെന്നാണ് അറിഞ്ഞത്. സ്വര്‍ണക്കടത്ത് സംഘവുമായും മയക്കുമരുന്ന് മാഫിയയുമായും രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന വിവരമാണ് ലഭിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

Content Highlight; ‘Bineesh Kodiyeri has close links with drug gangs PK Feroz  serious allegation

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more