ബിൽക്കീസ് ബാനു കേസ് ; 11 പ്രതികളും കീഴടങ്ങി
bilkis bano
ബിൽക്കീസ് ബാനു കേസ് ; 11 പ്രതികളും കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd January 2024, 8:18 am

 

ഗോദ്ര: ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളും ഗോദ്ര സബ് ജയിലിൽ കീഴടങ്ങി. സുപ്രീം കോടതി നൽകിയ സമയം അവസാനിക്കാൻ മിനിട്ടുകൾ അവശേഷിക്കുമ്പോഴാണ് നാടകീയമായി അർദ്ധരാത്രി പ്രതികൾ കീഴടങ്ങിയത്.

നേരത്തെ കീഴടങ്ങാനുള്ള സമയ പരിധി നീട്ടണം എന്നാവിശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു.’അനാരോഗ്യം’, ‘ശീതകാല വിളകളുടെ വിളവെടുപ്പ്’, ‘മകന്റെ വിവാഹം’ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമയം നീട്ടണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇത്
സമയപരിധി നീട്ടാനുള്ള പര്യാപ്‌തമായ കാരണളങ്ങല്ല എന്ന് കണ്ടെത്തിയ കോടതി പ്രതികളുടെ ആവശ്യം വിസമ്മതിക്കുകയായിരുന്നു.

ശിക്ഷ ഇളവ് ചെയ്യുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ട
മഹാരാഷ്ടയിലെ സർക്കാരിന് മാത്രമേ ഇളവിനുള്ള അപേക്ഷ പരിഗണിച്ച് ഉത്തരവിടാൻ അധികാരമുള്ളൂവെന്നും 251 പേജുള്ള വിധിന്യായത്തിൽ സുപ്രീം കോടതി പറഞ്ഞു.

ബകാഭായ് വോഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ് നായി, ജസ്വന്ത് നായി, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികൾ.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 11 പ്രതികളെ അകാലത്തിൽ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ 2022 ഓഗസ്റ്റിൽ എടുത്ത തീരുമാനം 2024 ജനുവരി എട്ടിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മോചിതരായ എല്ലാ കുറ്റവാളികളും രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Content Highlight: Bilkis Bano case: All 11 convicts surrender at Godhra sub jail as per Supreme Court’s deadline