| Friday, 27th November 2020, 9:53 am

'അന്ന് സുനില്‍കുമാര്‍ ഭാരവാഹിയല്ല'; ബാറുടമകള്‍ 27.79 കോടി പിരിച്ചുവെന്ന വജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിജു രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാറുടമകള്‍ പണം പിരിച്ചിട്ടില്ലെന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാറിന്റെ വാദം തള്ളി ബാറുടമ ബിജു രമേശ്. ബാറുടമകള്‍ 27.79 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് ബിജു രമേശ് പുറത്ത് വിട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ബിജു രമേശ് വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

ബാറുടമകളോ സംഘടനകളോ ആര്‍ക്കും പണം പിരിച്ച് നല്‍കിയിട്ടില്ലെന്നായിരുന്നു സുനില്‍ കുമാര്‍ പറഞ്ഞത്. എന്നാല്‍ ബാര്‍ ഉടമകള്‍ പണം പിരിക്കുമ്പോള്‍ വി സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും ബിജു രമേശ് പറഞ്ഞു.

മുന്‍ മന്ത്രി കെ ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ ബാര്‍ അസോസിയേഷന്‍ പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു.

ആ പണം എവിടെയെന്നും ബിജു ചോദിച്ചു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സുനിലിന് വ്യക്തിപരമായ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

ബിജു രമേശ് രാഷ്ട്രീയ സ്വാധീനത്തിന് വിധേയനായോ എന്ന് സംശയമുണ്ടെന്നും ബിജു രമേശിന്റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നുമായിരുന്നു സുനില്‍ കുമാര്‍ പറഞ്ഞത്.

ബിജു രമേശിന്റെ ആരോപണം വ്യക്തിപരമാണെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.

ഇതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്നാരോപിച്ച് സുനില്‍കുമാര്‍ രംഗത്തെത്തിയത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുത്തു. ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി വിജിലന്‍സ് ഫയല്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്താനുള്ള അനുമതിയും വിജിലന്‍സ് സര്‍ക്കാരിനോട് തേടിയിരുന്നു.

ഇതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നായിരുന്നു ബിജു രമേശ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Biju Ramesh against V Sunilkumar released vigilance report

We use cookies to give you the best possible experience. Learn more