| Sunday, 23rd June 2024, 10:05 am

ആ രണ്ട് ചിത്രങ്ങളും അടുപ്പിച്ച് റിലീസായിട്ടും സ്വീകരിക്കപ്പെട്ടത് അവന്റെ എഴുത്തിന്റെ ബ്രില്യൻസ് കൊണ്ടാണ്: ബിജു മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞകാലം കൊണ്ട് മലയാള സിനിമയ്ക്ക് തന്റേതായ മികച്ച സൃഷ്ടികൾ സമ്മാനിച്ച സംവിധായകനാണ് സച്ചി. സച്ചിയുടെ കയ്യൊപ്പ് പതിഞ്ഞ സിനിമകളെല്ലാം വലിയ രീതിയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.

‘അനാർക്കലി’, ‘അയ്യപ്പനും കോശിയും’ എന്നീ രണ്ട് ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത അദ്ദേഹം അവയിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയിരുന്നു. 2020 ൽ അദ്ദേഹം ലോകത്തോട് വിടപറയുമ്പോൾ ‘വിലായത്ത് ബുദ്ധ’ എന്ന തന്റെ സിനിമ ബാക്കിയാക്കിയായിരുന്നു യാത്ര പറഞ്ഞത്.

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ അയ്യപ്പനും കോശിയും ബോക്സ് ഓഫീസിൽ വലിയ വിജയം ആവുകയും സംസ്ഥാന – ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ബിജുമേനോന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് അയ്യപ്പൻ നായരെ കണക്കാക്കുന്നത്.

സച്ചിയെ കുറിച്ച് പറയുകയാണ് ബിജു മേനോൻ. സച്ചി എല്ലാം തുറന്ന് പറയുന്ന ഒരു മനുഷ്യനായിരുന്നുവെന്നും സച്ചി പറയുന്ന കഥകൾ മറ്റൊരാൾക്കും എഴുതാൻ കഴിയില്ലെന്നും ബിജു മേനോൻ പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവനായിരുന്നു മനുഷ്യൻ. ട്രൂ മാൻ എല്ലാം തുറന്നു പറയും. ചിലപ്പോ ദേഷ്യം തോന്നും. ചൂടാകും. പക്ഷേ, മനസിലൊന്നും വയ്ക്കാതെ സംസാരിക്കുന്ന വ്യക്തിയായിരുന്നു. സച്ചി പറയുന്ന കഥകൾ വേറെ ഒരാൾക്ക് എഴുതാൻ പറ്റില്ല.

ഉദാഹരണത്തിന് ഡ്രൈവിങ് ലൈസൻസും അയ്യപ്പനും കോശിയും. ഒരു ഈഗോയുടെ ചെറിയ ത്രെഡിൽ നിന്ന് കോർത്തിണക്കി കൊണ്ടു പോകുന്ന സിനിമകളാണ് രണ്ടും. അടുപ്പിച്ച് റിലീസ് ആയിട്ടു പോലും ആവർത്തനവിരസത തോന്നാതിരുന്നത് സച്ചിയുടെ എഴുത്തിന്റെ ബ്രില്യൻസാണ്. സച്ചിയെ തീർച്ചയായും മിസ് ചെയ്യും,’ബിജു മേനോൻ പറയുന്നു.

Content Highlight: Biju Menon Talk About Sachy

We use cookies to give you the best possible experience. Learn more