'ഞങ്ങള്‍ വെടിവെച്ചു, രണ്ടുപേര്‍ കൊല്ലപ്പെട്ടു'; വെടിവെച്ചില്ലെന്ന യു.പി ഡി.ജി.പിയുടെ വാദം പൊളിഞ്ഞു; സമ്മതിച്ച് പൊലീസ്
CAA Protest
'ഞങ്ങള്‍ വെടിവെച്ചു, രണ്ടുപേര്‍ കൊല്ലപ്പെട്ടു'; വെടിവെച്ചില്ലെന്ന യു.പി ഡി.ജി.പിയുടെ വാദം പൊളിഞ്ഞു; സമ്മതിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2019, 10:41 am

ബിജ്‌നോര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേര്‍ക്കു വെടിയുതിര്‍ത്തതായി സമ്മതിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ഒരു വെടിയുണ്ട പോലും ഉതിര്‍ത്തിട്ടില്ലെന്ന ഡി.ജി.പിയുടെ വാദത്തെ തള്ളിയാണ് ബിജ്‌നോര്‍ പൊലീസ് ഇക്കാര്യം സമ്മതിച്ചത്. എന്‍.ഡി.ടി.വിയോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

വെള്ളിയാഴ്ച ഉത്തര്‍പ്രദേശില്‍ ഏറ്റവുമധികം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സ്ഥലം ബിജ്‌നോറായിരുന്നു. തങ്ങള്‍ സ്വയരക്ഷാര്‍ഥം ഇരുപതുകാരനായ സുലേമാനു നേര്‍ക്കു വെടിയുതിര്‍ത്തെന്നും ബിജ്‌നോര്‍ പൊലീസ് മേധാവി പറഞ്ഞു. സുലേമാന്‍ പിന്നീട് മരിച്ചിരുന്നു. അനീസ് എന്നയാളും തങ്ങള്‍ നടത്തിയ വെടിവെപ്പിലാണു കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച കാണ്‍പുരില്‍ രണ്ടുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തില്ലെന്ന അവകാശവാദവുമായി ഡി.ജി.പി ഒ.പി സിങ് രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരാണു വെടിവെച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഈ അവകാശവാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

വെടിവെപ്പില്‍ 57 പൊലീസുകാര്‍ക്കു പരിക്കേറ്റിരുന്നെന്നും പൊലീസ് വെടിവെപ്പില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടെന്നു സംശയമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞിരുന്നു.

അതിനിടെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപക അക്രമമാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ഇരുന്നൂറോളം വാഹനങ്ങളും രണ്ട് മുസ്ലിം പള്ളികളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസിനൊപ്പം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബി.ജെ.പി എം.പിയും അക്രമത്തിനു നേതൃത്വം കൊടുക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞദിവസമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഇവിടെ കൊല്ലപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ്. ഇവരുടെ തലയ്ക്കു വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം: പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സുലേമാന്‍