| Sunday, 5th November 2023, 7:52 pm

ബിഹാറിലെ ജാതി സെന്‍സസില്‍ മുസ്‌ലിങ്ങളെയും യാദവരെയും പെരുപ്പിച്ച് കാണിക്കുന്നു: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിഹാറില്‍ ജാതി സെന്‍സസ് നടത്തിയതിനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി അമിത് ഷാ. സര്‍വെ കണക്കില്‍ മുസ്‌ലിങ്ങളെയും യാദവരുടെയും ജനസംഖ്യ മനഃപൂര്‍വം പെരുപ്പിച്ച് കാണിക്കുന്നതായി അമിത് ആരോപിച്ചു. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ബി.ജെ.പിയുടെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ജെ.ഡി.യു എന്‍.ഡി.എയുടെ ഭാഗമായിരുന്നപ്പോളായിരുന്നു ബിഹാറില്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചതെന്നും എന്നാല്‍ സര്‍വെ നടത്താന്‍ സര്‍ക്കാര്‍ ഉപയോഗിച്ച രീതി മഹാഗഡ്ബന്ധന്‍ പാര്‍ട്ടിയുടേതാണെന്നും അമിത് ഷാ പറഞ്ഞു. മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരുടെ വികസനത്തിലും ക്ഷേമത്തിലും സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്നും അമിത് പറഞ്ഞു.

അതേസമയം അമിത് ഷായുടെ ആരോപണത്തിനെതിരെ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ എന്‍.ഡി.എ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള വിഡ്ഢിത്തമെല്ലാം അമിത് ഷായില്‍ നിന്നാണ് വരുന്നതെന്നും സംസ്ഥാനത്ത് വരുമ്പോഴെല്ലാം അദ്ദേഹം കള്ളവും അസംബന്ധവും പറയുമെന്നും തേജസ്വി യാദവ് പറഞ്ഞു. മറ്റു പ്രശ്‌നങ്ങള്‍ എടുത്ത് പറയാന്‍ സാധിക്കാത്തതിനാലും സംസ്ഥാനത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അസൂയാലുക്കള്‍ ആവുന്നതുകൊണ്ടുമാണ് ഷാ ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് തേജസ്വി പറഞ്ഞു.

സര്‍വെ കണക്കുകളനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 112 ജാതികള്‍ അടങ്ങുന്ന പിന്നാക്ക സമുദായങ്ങള്‍ ജനസംഖ്യയുടെ 36.01 ശതമാനവും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ 27.12 ശതമാനവുമാണ്. 63.13 ശതമാനം ഒ.ബി.സിക്കരും 19.65 ശതമാനം എസ്.സി വിഭാഗവും 1.68 ശതമാനം എസ്.ടി വിഭാഗക്കാരുമാണ് സംസ്ഥാനത്ത് ഉള്ളത്.

Content Highlight:  Bihar’s caste census exaggerates Muslims, Yadavs: Amit Shah

We use cookies to give you the best possible experience. Learn more