| Tuesday, 9th July 2024, 2:09 pm

തകരുന്ന പാലത്തില്‍ തളര്‍ന്ന് ബീഹാര്‍; ആരോഗ്യം പരിശോധിക്കാനും രേഖപ്പെടുത്താനും പുതിയ ഹെല്‍ത്ത് കാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകരുന്നതിന്റെ പശ്ചാത്തലത്തില്‍ പാലം സംരക്ഷിക്കുന്നതിന് പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പാലങ്ങള്‍ പരിപാലിക്കുന്നതിലും നവീകരിക്കുന്നതിനും പുതിയ നയം നടപ്പാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

പാലം പരിപാലിക്കുന്നതിന് വേണ്ടി മാത്രം പ്രത്യേക നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബീഹാര്‍.

പുതിയ നയം അനുസരിച്ച് സംസ്ഥാനത്തെ എല്ലാ പാലങ്ങള്‍ക്കും സ്വന്തമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പാലത്തിന്റെ ഘടനയുടെ വിശദാംശങ്ങളും, അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെ വിവരങ്ങളും, നിര്‍മാണ വിവരങ്ങളുമെല്ലാം കാര്‍ഡില്‍ നല്‍കും. ഇതനുസരിച്ച് പാലത്തിലെ ഗതാഗതം നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ 18 ദിവസത്തിനിടെ സംസ്ഥാനത്തുടനീളം പത്തോളം പാലങ്ങള്‍ തകര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പാലങ്ങളുടെ അവസ്ഥ നിരീക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംഘം സംസ്ഥാനത്തെ എല്ലാ പാലങ്ങളിലും സ്ഥിരമായി നിരീക്ഷണം നടത്തണമെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

ബീഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകര്‍ന്ന സംഭവത്തില്‍ അടുത്തിടെ 14 എഞ്ചിനീയര്‍മാരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.

പാലത്തകര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജലവിഭവ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. പാലം നിര്‍മിച്ച എഞ്ചിനീയര്‍മാര്‍ അശ്രദ്ധമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

18 ദിവസത്തിനിടെ സിവാന്‍, സരണ്‍, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലായി 10 പാലങ്ങളാണ് ബീഹാറില്‍ തകര്‍ന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി പെയ്ത കനത്ത മഴയാണ് പാലങ്ങൾ തകരുന്നതിനുള്ള കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Content Highlight: Bihar goes for maintenance policy for bridges

We use cookies to give you the best possible experience. Learn more