| Tuesday, 10th November 2020, 10:24 am

കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് മഹാസഖ്യത്തിന് തിരിച്ചടിയാകുമോ? മുന്നോട്ടുവരാനാവാതെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ വേട്ടെണ്ണല്‍ പുരോഗമിക്കേ മഹാസഖ്യവും എന്‍.ഡി.എയും ഇഞ്ചോടിച്ച് പോരാട്ടം. ആദ്യ ഘട്ടത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വളരെ മുന്നിട്ട് നിന്നിരുന്നെങ്കിലും നിലവില്‍ എന്‍.ഡി.എയാണ് മുന്നിട്ട് നില്‍ക്കുന്നത്. എന്‍.ഡി.എ 119 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. മഹാസഖ്യത്തിന് ലീഡ് ഉള്ളത് 116 സീറ്റുകളിലാണ്.

അതേസമയം, മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി മുന്നിട്ട് നില്‍ക്കുകയാണ്. 91 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്ന ആര്‍.ജെ.ഡി തന്നെയാണ്.

എന്നാല്‍ എണ്ണിയ വോട്ടുകള്‍ വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന് അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല എന്നുതന്നെയാണ്. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് നിലവില്‍ 23 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്. ഇടത് പാര്‍ട്ടികള്‍ 11 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

ആര്‍.ജെ.ഡിക്ക് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മഹാസഖ്യത്തിന് വിജയ സാധ്യത കൂടുമായിരുന്നെന്ന വിലയിരുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് നല്‍കിയ സീറ്റുകളില്‍ കൂടി ആര്‍.ജെ.ഡി ആയിരുന്നെങ്കില്‍ അത് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നെന്നും വിലയിരുത്തുന്നു.

ആര്‍.ജെ.ഡി കൂടുതല്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കണമെന്ന് നേരത്തെ ലാലു പ്രസാദ് യാദവ് പറയുകയും ചെയ്തിരുന്നു.

243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3,755 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളും 414 കൗണ്ടിംഗ് ഹാളുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്.

കിഴക്കന്‍ ചമ്പാരന്‍ (12 നിയമസഭാ മണ്ഡലങ്ങള്‍ ), ഗയ (10 സീറ്റുകള്‍), സിവാന്‍ (എട്ട് നിയോജകമണ്ഡലങ്ങള്‍), ബെഗുസാരായി (ഏഴ് നിയോജകമണ്ഡലങ്ങള്‍) എന്നിങ്ങനെ നാല് ജില്ലകളിലായി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.

ഒക്ടോബര്‍ 28 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. 16 ജില്ലകളിലായി 71 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് (1,066 സ്ഥാനാര്‍ത്ഥികള്‍).
രണ്ടാം ഘട്ടം നവംബര്‍ 3 നായിരുന്നു. 17 ജില്ലകളിലെ 94 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത് (1,463 സ്ഥാനാര്‍ത്ഥികള്‍).
നവംബര്‍ 7 ന് നടന്ന മൂന്നാം ഘട്ടത്തില്‍ 15 ജില്ലകളിലായി 78 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് (1,204 സ്ഥാനാര്‍ത്ഥികള്‍).

എക്‌സിറ്റ് പോളുകള്‍ എല്ലാം തന്നെ പറയുന്നത് ബീഹാറില്‍ മഹാസഖ്യം വിജയിക്കുമെന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bihar election, Congress shows poor perfomance, Badly affect Grand Alliance

We use cookies to give you the best possible experience. Learn more