'ജയിച്ച സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല'; പരാതി ഉന്നയിച്ച് കോണ്‍ഗ്രസും,സി.പി.ഐ.എം.എല്‍ഉം
Bihar Election 2020
'ജയിച്ച സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല'; പരാതി ഉന്നയിച്ച് കോണ്‍ഗ്രസും,സി.പി.ഐ.എം.എല്‍ഉം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th November 2020, 10:22 pm

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി ഉന്നയിച്ച് കോണ്‍ഗ്രസും സി.പി.ഐ.എം(എല്‍) ഉം. മത്സരിച്ച് ജയിച്ച സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് പരാതി.

തെരഞ്ഞെടുപ്പ് കമ്മീഷനെ നിതീഷ് കുമാര്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും, സി.പി.ഐ.എം.എല്‍ ഉം പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ മഹാസഖ്യം 119 സീറ്റില്‍ വിജയിച്ചെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് പുറത്തുവിടുന്നില്ലെന്നും ആര്‍.ജെ.ഡി ആരോപിച്ചിരുന്നു.

മഹാസഖ്യം വിജയിച്ച സ്ഥലങ്ങളില്‍ ലിസ്റ്റും ആര്‍.ജെ.ഡി ട്വീറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിതീഷ് കുമാര്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ആര്‍.ജെ.ഡി പറഞ്ഞു.

റിട്ടേണിംഗ് ഓഫീസര്‍മാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അഭിനന്ദിച്ചുവെന്നും ട്വീറ്റിലുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ കണക്ക് പ്രകാരം ആര്‍.ജെ.ഡി 23.3 ശതമാനം വോട്ട് നേടിയപ്പോള്‍ ബി.ജെ.പി 19.5 ശതമാനം വോട്ടാണ് നേടിയത്. കോണ്‍ഗ്രസ് 9.2 ശതമാനം വോട്ടും ജെ.ഡിയു 15.1 ശതമാനം വോട്ടുമാണ് നേടിയത്.

നിലവിലെ കണക്കുകള്‍ പ്രകാരം ഒരു കക്ഷിക്കും ഭൂരിപക്ഷം പ്രവചിക്കാന്‍ സാധിക്കില്ല. പല അട്ടിമറികള്‍ക്കും ബീഹാര്‍ സാക്ഷ്യം വഹിച്ചേക്കാമെന്നാണ് നിലവിലെ ട്രെന്റുകള്‍ സൂചിപ്പിക്കുന്നത്.

ബീഹാറില്‍ വിജയമുറപ്പിച്ച തരത്തില്‍ ജെ.ഡി.യു ക്യാമ്പുകളില്‍ നിന്ന് ചില പ്രതികരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ കോടിക്കണക്കിന് വോട്ടുകള്‍ എണ്ണാനിരിക്കെ എന്‍.ഡി.എയുടെ ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത.

കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഒരു ബൂത്തില്‍ 1,000 വോട്ടര്‍മാരെ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

65,000 ബൂത്തുകള്‍ക്ക് പകരം ഇത്തവണ 1.06 ലക്ഷം ബൂത്തുകളാണ് ഒരുക്കിയത്. അതുകൊണ്ട് തന്നെ 1.06 ലക്ഷം ഇ.വി.എമ്മുകളാണ് കൗണ്ട് ചെയ്യാനുള്ളത്.

38 സ്ഥലങ്ങളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. മുന്‍പ് 25-26 റൗണ്ട് മാത്രമുണ്ടായിരുന്ന വോട്ടെണ്ണല്‍ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം 35 റൗണ്ടുകളായി ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വോട്ടെണ്ണല്‍ അര്‍ധരാത്രിയോളം നീളും. 4.10 കോടി വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bihar Election 2020 ‘Election Commission does not issue certificates in winning places’; The Congress and the CPI (M) L have complained