ബീഹാറില്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്നതിനുശേഷം വര്‍ഗീയ സംഘര്‍ഷം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
Bihar riots
ബീഹാറില്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്നതിനുശേഷം വര്‍ഗീയ സംഘര്‍ഷം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd April 2018, 8:58 am

പാട്‌ന: ബി.ജെ.പിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ ഭരണം പങ്കിടാന്‍ തുടങ്ങിയതുമുതല്‍ ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വര്‍ഗീയ ലഹളകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 ജൂലൈയിലാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു കോണ്‍ഗ്രസ്- ആര്‍.ജെ.ഡി മഹാസഖ്യമുപേക്ഷിച്ച് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലേക്ക് മടങ്ങിപ്പോകുന്നത്. ഇതിനുശേഷം ചെറുതും വലുതുമായ 200 വര്‍ഗീയ സംഘര്‍ഷങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 64 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Also Read:  ‘ അവര്‍ ഭരണഘടന മാറ്റിയെഴുതും…സംവരണം അവസാനിപ്പിക്കും, അത് അനുവദിച്ചുകൊടുക്കരുത്’; കേന്ദ്രസര്‍ക്കാരിനെതിരെ ബി.ജെ.പി എം.പിയുടെ റാലി


 

കഴിഞ്ഞ 5 വര്‍ഷത്തെ കണക്ക് ഇങ്ങനെയാണ്: 2012 ല്‍ 50, 2013 ല്‍ 112, 2014 ല്‍ 110, 2015 ല്‍ 155, 2016 ല്‍ 230, 2017 ല്‍ 270.

ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 64 കേസുകളില്‍ ജനുവരിയില്‍ 21, ഫെബ്രുവരിയില്‍ 13, മാര്‍ച്ചില്‍ 30 എന്നിങ്ങനെയാണ് കണക്കുകള്‍. മാര്‍ച്ച് മാസത്തില്‍ സംഭവിച്ചിട്ടുള്ള സംഘര്‍ഷത്തില്‍ മുസ്‌ലിം ന്യൂനപക്ഷ മേഖലകളില്‍ സംഘടിപ്പിച്ച റാലികള്‍ക്കിടെയായിരുന്നു സംഘര്‍ഷം.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന മൂന്ന് മുസ്‌ലിം യുവാക്കള്‍ എന്ന രീതിയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതും അരാരിയ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി വിജയിച്ചതിനുശേഷമുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുമെല്ലാം മാര്‍ച്ച് മാസത്തിലായിരുന്നു. ഭാഗല്‍പൂര്‍, മുംഗര്‍, ഔറംഗബാദ്, സമാസ്തിപൂര്‍, ശേഖ്പുര, നവാഡ, നളന്ദ തുടങ്ങിയ പ്രദേശങ്ങളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.


Also Read:  അവധിക്കാലത്ത് കുട്ടികള്‍ കളിക്കട്ടെ, പഠനം വേണ്ട; കര്‍ശന നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്


 

രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഔറംഗബാദ്, ശേഖ്പുര, നവാഡ, നളന്ദ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷസാധ്യതയുണ്ടായിരുന്നതായി കേന്ദ്ര-സംസ്ഥാന ഇന്റജിലന്‍സും വ്യക്തമാക്കുന്നു. രാമനവമിയോടനുബന്ധിച്ച് ആയുധങ്ങളേന്തിയുള്ള റാലിയില്‍ സാധാരണ രാമനവമി റാലിയില്‍ ഉപയോഗിക്കാത്ത ആയുധങ്ങളേന്തിയിരുന്നവരുള്ളതായി പൊലീസ് ശരിവെക്കുന്നു. ഇത്തരം ആയുധങ്ങള്‍ വിതരണം ചെയ്തവര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറയുന്നു.