നിതീഷ് കുമാര്‍ ഇന്ത്യാ സഖ്യത്തില്‍ ഉറച്ചുനില്‍ക്കും; കോണ്‍ഗ്രസ് ആത്മപരിശോധനക്ക് വിധേയമാവണമെന്ന് ജെ.ഡി.യു
national news
നിതീഷ് കുമാര്‍ ഇന്ത്യാ സഖ്യത്തില്‍ ഉറച്ചുനില്‍ക്കും; കോണ്‍ഗ്രസ് ആത്മപരിശോധനക്ക് വിധേയമാവണമെന്ന് ജെ.ഡി.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th January 2024, 6:22 pm

പട്‌ന: പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിനോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളെ കുറിച്ചും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് ആത്മപരിധോന നടത്തണമെന്നും ജെ.ഡി.യു നേതൃത്വം വ്യക്തമാക്കി.
നിതീഷ് കുമാറും പാര്‍ട്ടിയും എന്‍.ഡി.എ സഖ്യത്തിലേക്ക് മടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടയിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

‘ബീഹാറിലെ മഹാസഖ്യത്തില്‍ നിലവില്‍ യാതൊരു പ്രശ്നങ്ങളുമില്ല. മാധ്യമ പ്രചരണം ചില താത്പര്യങ്ങള്‍ ഉടലെടുക്കുന്നതാണ്. ഞാന്‍ ഇന്നലെയും ഇന്നും മുഖ്യമന്ത്രിയെ കണ്ടിരുന്നു. അതൊരു സാധാരണ കാര്യമാണ്. പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവുമില്ല. പാര്‍ട്ടി എം.എല്‍.എമാരോട് പട്‌നയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു എന്ന അഭ്യൂഹങ്ങളെയും ഞങ്ങള്‍ തള്ളുകയാണ്,’ അഭ്യൂഹങ്ങളില്‍ പ്രതികരിച്ചുകൊണ്ട് ബീഹാര്‍ ജെ.ഡി.യു അദ്ധ്യക്ഷന്‍ ഉമേഷ് സിങ് കുശ്വാഹ പറഞ്ഞു.

സംസ്ഥനത്തെ ചില മണ്ഡലങ്ങള്‍ വേണമെന്ന ആവശ്യത്തിലും സീറ്റ് വിഭജനത്തിലും തങ്ങളുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ചില ആത്മപരിശോധന നടത്തണമെന്നാണ് ബീഹാര്‍ ജെ.ഡി.യു നേതൃത്വം ആവശ്യപ്പെടുന്നതെന്ന് ഉമേഷ് സിങ് വ്യക്തമാക്കി.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം നേരത്തെ എടുക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യമുന്നയിച്ചിരുന്നെന്നും എന്നാല്‍ മാത്രമേ പൊതുതെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ നല്‍കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍.ജെ.ഡിയെ ഉപേക്ഷിച്ച് ബി.ജെ.പിയുമായി കൈകോര്‍ക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഗവര്‍ണറുടെ ഹൈ-ടീ ??ചടങ്ങ് ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Bihar Chief Minister Nitish Kumar will stick to the India alliance