| Wednesday, 15th May 2024, 12:51 pm

ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധങ്ങള്‍ ഇസ്രഈലിന് നല്‍കണം; യു.എസ് കോണ്‍ഗ്രസിന്റെ അനുമതി തേടി ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈലിന് ആയുധം കൈമാറുന്നതിനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യു.എസ് കോണ്‍ഗ്രസ് കമ്മിറ്റിയിലാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചത്. റഫയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരായ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ബൈഡന്‍ ഭരണകൂടം ഇസ്രഈലിലേക്കുള്ള ബോംബുകളുടേയും ആയുധങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നീക്കം.

കൈമാറ്റത്തില്‍ 700 മില്യണ്‍ ഡോളര്‍ മൂല്യമുള്ള യുദ്ധ ടാങ്കുകളും 500 മില്യണ്‍ ഡോളറിന്റെ വാഹനങ്ങളും 60 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മോര്‍ട്ടാര്‍ ഷെല്ലുകളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ഇസ്രഈലുമായുള്ള യു.എസ് ആയുധ കൈമാറ്റത്തെ പിന്തുണച്ചിട്ടുണ്ട്.

അതിര്‍ത്തി നഗരമായ റഫയിലെ നാല് ഹമാസ് ബറ്റാലിയനുകള്‍ ലക്ഷ്യമിട്ട് തെക്കന്‍ ഗസയിലേക്ക് അധിനിവേശം നടത്തുമെന്ന് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. യു.എസില്‍ നിന്നും ലഭിക്കുന്ന യുദ്ധോപകരങ്ങള്‍ ഇസ്രഈലിന്റെ നീക്കങ്ങള്‍ എളുപ്പമാക്കുമെന്നും അവര്‍ പറയുന്നു.

തങ്ങള്‍ സൈനിക സഹായം അയക്കുന്നത് തുടരുകയാണെന്നും, മുഴുവന്‍ തുകയും ഇസ്രഈലിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞിരുന്നു.

ഹമാസിനെതിരെയുള്ള ഇസ്രഈലിന്റെ വംശീയാക്രമണത്തെ സഹായിക്കുന്ന യു.എസിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്നത്.

Content Highlight: Biden seeking Congressional approval for $1 billion in arms sales to Israel: Report

Latest Stories

We use cookies to give you the best possible experience. Learn more