റഫയെ ആക്രമിച്ചാൽ ആയുധം നൽകില്ല; ഒടുവിൽ ഇസ്രഈലിനെതിരെ ബൈഡനും
World News
റഫയെ ആക്രമിച്ചാൽ ആയുധം നൽകില്ല; ഒടുവിൽ ഇസ്രഈലിനെതിരെ ബൈഡനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2024, 4:17 pm

വാഷിങ്ടണ്‍: റഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രഈലിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രതികരണം.

‘ഇസ്രഈല്‍ സേന ഇതുവരെ റഫയെ ആക്രമിച്ചിട്ടില്ല. എങ്ങാനും അത് സംഭവിച്ചാല്‍ ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തും’, ബൈഡന്‍ പറഞ്ഞു. എന്നാല്‍ അയേണ്‍ ഡോം പോലുള്ള പ്രതിരോധ ആയുധങ്ങള്‍ ഇസ്രഈലിന് നല്‍കുന്നത് തുടരുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

‘റഫയിലെ നിലവിലെ സാഹചര്യത്തില്‍ ഇസ്രഈല്‍ കരയാക്രമണം തുടങ്ങിയെന്ന് പറയാന്‍ സാധിക്കില്ല. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇസ്രഈല്‍ സൈന്യം കടന്നിട്ടില്ല. എന്നാല്‍ നെതന്യാഹുവിനെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തിയാല്‍ ഇസ്രഈലിനെ അമേരിക്ക പിന്തുണക്കില്ല,’ ബൈഡന്‍ പറഞ്ഞു.

റഫയെ ആക്രമിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതി അമേരിക്ക കഴിഞ്ഞാഴ്ച്ച താത്കാലികമായി നിർത്തിവെച്ചിരുന്നു. ഗസയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നും രക്ഷതേടി ഭൂരിഭാഗം ഫലസ്തീനികളും റഫാ അതിര്‍ത്തിയില്‍ അഭയം തേടിയ സാഹചര്യത്തിലാണ് ബൈഡന്റെ പുതിയ നീക്കം.

റഫയെ ആക്രമിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ആയുധവിതരണം താത്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചത്. ഇസ്രഈലിലേക്കുള്ള ആയുധ കൈമാറ്റങ്ങളെക്കുറിച്ച് യു.എസ് സമഗ്രമായ അവലോകനം ആരംഭിച്ചതായി വൈറ്റ് ഹൗസ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യോഗത്തിന് പിന്നാലെ ആയുധ കയറ്റുമതി കഴിഞ്ഞ ആഴ്ച മുതല്‍ താത്കാലികമായി നിര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ കൈറോയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രഈല്‍ അത് തള്ളിക്കളഞ്ഞു. വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രഈല്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്തതാണ് കരാര്‍ തള്ളിക്കളയാന്‍ കാരണമെന്ന് ഇസ്രഈല്‍ വിശദീകരിച്ചു. പിന്നീട് റഫ പിടിച്ചെടുത്ത ഇസ്രഈല്‍ സൈന്യം ഗസയില്‍ വീണ്ടും കര ആക്രമണം തുടങ്ങുകയും ചെയ്തു.

Content Highlight: Biden says he will stop sending bombs to Israel if it launches major invasion of Rafah