| Tuesday, 18th May 2021, 3:03 pm

നയതന്ത്രപരിഹാരമുണ്ടാക്കണമെന്ന യു.എന്‍ പ്രമേയം തള്ളി അമേരിക്ക; പിന്നാലെ ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാനശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗാസയിലെ ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരമുണ്ടാക്കണമെന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പ്രമേയം അമേരിക്ക തന്നെ തള്ളിയതിനു പിന്നാലെയാണ് പുതിയ നീക്കം.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ച ബൈഡന്‍ ഈജിപ്ത് അടക്കമുള്ള രാഷ്ട്രങ്ങളുമായി ചേര്‍ന്ന് വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അറിയിക്കുകയായിരുന്നുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

എട്ടു ദിവസം നീണ്ട ഇസ്രാഈല്‍ ആക്രമണത്തില്‍ നിരവധി ജീവനുകളാണ് ഗാനയില്‍ പൊലിഞ്ഞത്. ആക്രമണങ്ങളില്‍ 62 കുട്ടികളും 38 സ്ത്രീകളും അടക്കം 212 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

1500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഗാസയിലെ ആരോഗ്യ വിഭാഗം അറിയിച്ചു. ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഗാസയിലെ ജനങ്ങള്‍ക്ക് സഹായുമായി ഖത്തര്‍ രംഗത്തെത്തിയിരുന്നു. പത്തു ലക്ഷം ഡോളറിന്റെ സഹായമാണ് ഖത്തര്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി വഴിയാണ് സഹായമെത്തിക്കുക.

പരിക്കറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഫണ്ട് വിനിയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Biden Express  Support To Israel Palastine Peace Treaty

We use cookies to give you the best possible experience. Learn more