| Thursday, 17th November 2022, 4:42 pm

സഹീറിനും പത്താനും ബ്രെറ്റ് ലീക്കും സ്റ്റെയ്‌നിന് പോലും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത റെക്കോഡിലേക്ക് ഭുവി; വേണ്ടത് നാലേ നാല് വിക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ സെമിയില്‍ പരാജയപ്പെട്ടതിന് ശേഷം ഇന്ത്യ തങ്ങളുടെ ന്യൂസിലാന്‍ഡിന് പര്യടനത്തിലാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ളത്. ടി-20യില്‍ ഹര്‍ദിക് പാണ്ഡ്യയുടെയും ഏകദിനത്തില്‍ ശിഖര്‍ ധവാന്റെയും നേതൃത്വത്തിലാണ് ഇന്ത്യ കെയ്ന്‍ വില്യംസണിന്റെ കിവിപ്പടയെ നേരിടുന്നത്.

ഇന്ത്യന്‍ ബൗളിങ് നിരയുടെ വീക്ക്‌നെസ് തുറന്നുകാണിച്ച ലോകകപ്പിലെ മോശം പ്രകടനം മറക്കാന്‍ ഈ പരമ്പരില്‍ മികച്ച രീതിയില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പന്തെറിയേണ്ടി വരും.

അനുഭവസമ്പത്തുള്ള ഭുവനേശ്വര്‍ കുമാറിന് തന്നെയായിരിക്കും ഇന്ത്യന്‍ ബൗളിങ് നിരയെ മുമ്പില്‍ നിന്നും നയിക്കാനുള്ള ചുമതലയുണ്ടാവുക. മികച്ച രീതിയില്‍ പന്തെറിഞ്ഞാല്‍ ഇന്ത്യയുടെ വിജയം മാത്രമല്ല, ഒരു ലോകറെക്കോഡും ഉറപ്പിക്കാന്‍ ഭുവനേശ്വറിന് സാധിക്കും.

ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡാണ് താരത്തെ കാത്തിരിക്കുന്നത്.

നിലവില്‍ അയര്‍ലന്‍ഡ് താരം ജോഷ്വാ ലിറ്റിലിന്റെ പേരിലാണ് ഈ റെക്കോഡ്. 2022 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ സൂപ്പര്‍ 12 മത്സരത്തിലാണ് ജോഷ്വാ ഈ നേട്ടം സ്വന്തമാക്കിയത്.

ബ്ലാക് ക്യാപ്‌സ് നായകന്‍ കെയ്ന്‍ വില്യംസണെ പുറത്താക്കിക്കൊണ്ടായിരുന്നു ലിറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ താരം ഹാട്രിക്കും നേടിയിരുന്നു.

26 മത്സരത്തില്‍ നിന്നും 39 വിക്കറ്റുകളാണ് ലിറ്റിലിന്റെ പേരിലുള്ളത്. 7.58 എക്കോണമിയിലാണ് താരത്തിന്റെ വിക്കറ്റ് വേട്ട.

അതേസമയം, 30 മത്സരത്തില്‍ നിന്നും 36 വിക്കറ്റുകളാണ് ഭുവിയുടെ പേരിലുള്ളത്. വരുന്ന ടി-20 പരമ്പരയില്‍ നാല് വിക്കറ്റ് സ്വന്തമാക്കിയാല്‍ ലിറ്റിലിനെ മറികടന്ന് റെക്കോഡ് സ്വന്തമാക്കാനും ഭുവനേശ്വറിന് സാധിക്കും.

ഇന്ത്യ സ്‌ക്വാഡ്:

ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്:

കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വാള്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ലോക്കി ഫെര്‍ഗൂസന്‍, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, ബ്ലെയര്‍ ടിക്നെര്‍

Content Highlight: Bhuvneshwar Kumar on the verge of achieving a major world record of most wicket in a calendar year in T20 format

We use cookies to give you the best possible experience. Learn more