| Tuesday, 8th December 2020, 1:51 pm

ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പൊലീസ്; കെ.കെ രാഗേഷും കൃഷ്ണ പ്രസാദും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിലാസ്പൂര്‍: ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ചത്തീസ്ഗഡ് പൊലീസ്. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്.

ഭാരത് ബന്ദിന് പിന്തുണയുമായി കര്‍ഷക സമരങ്ങള്‍ക്ക് എത്തുന്ന നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പൊലീസ് അറസ്റ്റു ചെയ്യുകയാണ്.

യു.പിയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സുഭാഷിണി അലിയുടെ വീടിന് മുന്‍പില്‍ പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

നേരത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലിലാക്കുകയും സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു പൊലീസ്.

ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ഇതെന്നും രാജ്യം ഒറ്റക്കെട്ടായി കര്‍ഷകര്‍ക്ക് പിന്തുണയുമായി വരുമ്പോള്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു.

അതാണ് നേതാക്കളെ അറസ്റ്റു ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ വിളച്ചു പറയുന്നതെന്നും ഇതിലൂടെയൊന്നും ജനങ്ങള്‍ തോല്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കരുതല്‍ തടങ്കല്‍ ആണ് ഇതെങ്കില്‍ ഇത് അദാനിക്കും അംബാനിക്കും വേണ്ടിയാണ്. കൃഷിക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയാണ്. ഇത് ജനങ്ങള്‍ പൊറുക്കാന്‍ പോകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. ദല്‍ഹിയിലേക്ക് ആയിരക്കണക്കിന് കര്‍ഷകരാണ് മാര്‍ച്ച് ചെയ്ത് എത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bharath Band,Left Leaders K K Ragesh and krishna pradas Arrested

We use cookies to give you the best possible experience. Learn more