നരസിംഹ റാവുവിന് ഭാരതരത്ന; ചൗധരി ചരൺ സിങ്ങിനും എം.എസ്. സ്വാമിനാഥനും പുരസ്‌കാരം
national news
നരസിംഹ റാവുവിന് ഭാരതരത്ന; ചൗധരി ചരൺ സിങ്ങിനും എം.എസ്. സ്വാമിനാഥനും പുരസ്‌കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th February 2024, 1:34 pm

ന്യൂദൽഹി: മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവുവിനും ചൗധരി ചരൺ സിങ്ങിനും വിഖ്യാത കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥനും ഭാരതരത്ന.

എക്സ് അക്കൗണ്ട് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്.

1991 മുതൽ 1996 വരെ കോൺഗ്രസ്‌ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു, ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രി എന്ന നിലയിലും എം.പി, എം.എൽ.എ എന്നീ നിലകളിലും എക്കാലവും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

നരസിംഹ റാവു ഇന്ത്യയെ ആഗോള വിപണികൾക്കായി തുറന്നുനൽകിയെന്നും ഇന്ത്യയുടെ സാംസ്‌കാരിക, ബൗദ്ധിക മേഖലകളെ ശക്തിപ്പെടുത്തിയെന്നും മോദി പറഞ്ഞു.

ജനത പാർട്ടിയുടെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺ സിങ് തന്റെ ജീവിതം കർഷകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി സമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തത കൈവരിക്കുവാൻ രാജ്യത്തെ എം.എസ്. സ്വാമിനാഥൻ സഹായിച്ചുവെന്നും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

എം.ജി.ആറിന് ശേഷം ഭാരതരത്ന നേടുന്ന രണ്ടാമത്തെ മലയാളിയാണ് ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം.എസ്. സ്വാമിനാഥൻ.

CONTENT HIGHLIGHT: Bharataratna for Narasimha Rao, MS Swaminathan, Choudhary Charan Singh