| Friday, 31st December 2021, 11:09 pm

'ബെട്ടിയിട്ട ബായത്തണ്ട്' അല്ലെ 2021ലെ ക്വോട്ട്? എന്‍.എസ്. മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ‘ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പ’ എന്ന മോഹന്‍ലാലിന്റെ ഡയലോഗ് വലിയവിധത്തിലുള്ള ട്രോളുകള്‍ക്കും പരിഹാസത്തിനും ഇരയായിരുന്നു.

പ്രിയദര്‍ശന്റെ തന്നെ കിളിചുണ്ടന്‍ മാമ്പഴത്തിലെ അതെ സാങ്കല്‍പിക ഭാഷയാണ് മരക്കാറിലും മോഹന്‍ലാലിന്റെ കഥാപാത്രം ഉപയോഗിക്കുന്നതെന്ന കാരണം പറഞ്ഞായിരുന്നു ട്രോളുകള്‍

ഇപ്പോഴിതാ 2021 അവസാനിക്കുമ്പോള്‍ ‘ബെട്ടിയിട്ട ബായത്തണ്ട്’ അല്ലെ 2021ലെ ക്വോട്ട് എന്ന് ചോദിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ബജറ്റിനെക്കുറിച്ചായിരുന്നു തന്റെ ആശങ്കയെന്നും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ ബാഹുബലിയുമായി താരതമ്യം ചെയ്യരുതെന്ന് സംവിധായകന്‍ പ്രയദര്‍ശന്‍ പറഞ്ഞിരുന്നു.

‘മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല ഇത്. അവര്‍ക്ക് (ബാഹുബലി ടീം) വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു,’ എന്നാണ് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

സിനിമയ്ക്കെതിരെ ബോധപൂര്‍വം ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന ആരോപണവുമായി മോഹന്‍ലാലാലും രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.

മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന മുടക്കുമുതലുള്ള ചിത്രം 100 കോടി ചെലവിട്ടാണ് നിര്‍മിച്ചത്.ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

CONTENT HIGHLIGHTS:  ‘Bettiyatta Bayathand’  Isn’t thequote for 2021? N.S. Madhavan

We use cookies to give you the best possible experience. Learn more