| Friday, 7th July 2023, 4:53 pm

സുരാജ് സ്ത്രീ ശബ്ദത്തില്‍ വിളിച്ച് പറ്റിച്ചു; അവന്‍ ശരിക്കും പ്രണയത്തിലായി: ബെന്നി പി. നായരമ്പലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചട്ടമ്പിനാടിന്റെ ലൊക്കേഷനില്‍ വെച്ച് സുരാജ് വെഞ്ഞാറമൂട് ഒപ്പിച്ച തമാശയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. സുരാജ് നന്നായി സ്ത്രീ ശബ്ദത്തില്‍ സംസാരിക്കുമെന്നും ലൊക്കേഷനില്‍ വെച്ച് ഷാഫിയുടെ അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ച് പറ്റിച്ചെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബെന്നി പി. നായരമ്പലം

‘സുരാജ് ലൊക്കേഷനില്‍ ഉണ്ടെങ്കില്‍ എന്തെങ്കിലുമൊക്കെ വികൃതികളും തമാശകളും ഒപ്പിക്കാറുണ്ട്. ഷാഫിയുടെ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടുള്ള പയ്യന്‍ ഉണ്ടായിരുന്നു, ഹരി. അവന്റെ ഫോണ്‍ നമ്പര്‍ എങ്ങനെയോ സുരാജിന് കിട്ടി. സുരാജ് എപ്പോഴും സ്ത്രീശബ്ദത്തില്‍ നന്നായി സംസാരിക്കും. ഫോണിലൂടെ സുരാജ് സ്ത്രീ ശബ്ദത്തില്‍ വിളിച്ചാല്‍ നൂറ് ശതമാനം സ്ത്രീയാണെന്ന് വിശ്വസിച്ച് പോകും. പലപ്പോഴും എന്നെയെല്ലാം സ്ത്രീ ശബ്ദത്തില്‍ സുരാജ് വിളിക്കാറുണ്ട്. നമുക്ക് മനസിലാകും സുരാജ് ആണെന്ന്. സുരാജിന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ചിട്ട് ഫാന്‍ ആണെന്നൊക്കെ പറയും, ഞാനത് കയ്യോടെ പിടികൂടും.

അന്ന് ലൊക്കേഷനില്‍ വെച്ച് ഞങ്ങളിരിക്കുമ്പോള്‍ സുരാജ് ഈ അസിസ്റ്റന്റ് ഡയറക്ടറെ ഫോണിലേക്ക് വിളിച്ചു. ഹരി ക്യാമറയുടെ അടുത്ത് നിന്ന് മാറി നിന്ന് ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നു. സുരാജ് പെണ്‍ ശബ്ദത്തില്‍ ഞാന്‍ ലൊക്കേഷനില്‍ വന്നിരുന്നുവെന്ന് പറഞ്ഞു. കുറേ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളൊക്കെ വന്നു പോയ സീനുകള്‍ അതില്‍ ഉണ്ടായിരുന്നു. അപ്പോള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു, ചേട്ടനെ കണ്ട് കഴിഞ്ഞപ്പോള്‍ പ്രത്യേക ഇഷ്ടം തോന്നിയെന്ന് പ്രേമം ലൈനില്‍ സുരാജ് സംസാരിച്ചു. അത് കേട്ടപ്പോള്‍ ഇവന്‍ അല്‍പം മാറി നിന്ന് പെണ്‍കുട്ടിയാണെന്ന് വിചാരിച്ച് സംസാരിക്കുകയാണ്. സുരാജ് കുറേ കഥയൊക്കെ ഉണ്ടാക്കി പറയുകയാണ്, തിരിച്ചുവിളിക്കണമെന്നൊക്കെ പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് രാത്രി തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് ഹരി ഫോണ്‍ കട്ട് ചെയ്തു.

ഇവന്റെ ഫോണ്‍ വന്ന് കഴിഞ്ഞാല്‍ സുരാജ് ഞങ്ങളുടെ റൂമിലേക്ക് വരും, ദേ അവന്റെ ഫോണ്‍ വരുന്നുവെന്നും പറഞ്ഞ്. വീണ്ടും പെണ്ണിന്റെ ശബ്ദത്തില്‍ പ്രണയപൂര്‍വ്വമുള്ള മറുപടികളും സംസാരങ്ങളുമൊക്കെ സുരാജ് പറയുന്നത് ഞങ്ങള്‍ കേട്ടുകൊണ്ടിരിക്കും. അപ്പോളൊക്കെ അധികം വളര്‍ത്തണ്ട അപകടമാണെന്ന്, പറ്റിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്, ആ ചെക്കനാണെങ്കില്‍ കടുത്ത പ്രണയം കയറിയിരിക്കുകയാണെന്ന് ഞാന്‍ പറയാറുണ്ട്,’ അദ്ദേഹം പറഞ്ഞു.

സുരാജിന്റെ തമാശ കാര്യമാകുന്ന അവസ്ഥയുണ്ടായെന്നും പിന്നീട് ഹരിയെ വിളിച്ച് സുരാജ് തന്നെ പറ്റിച്ചതാണെന്ന് കാര്യം പറഞ്ഞെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു.

‘പ്രണയം വളര്‍ന്ന് വലിയ പ്രശ്‌നത്തിലേക്ക് പോകുന്ന സ്ഥിതിയെത്തി. തീക്കളിയാണ് അവസാനിപ്പിക്കാനും അത് നീയാണെന്ന് പറയാനും ഞാന്‍ സുരാജിനോട് പറഞ്ഞു. ഞാനാണെന്ന് പറഞ്ഞാല്‍ അവന്‍ എന്നെ വല്ല കൈ വെക്കാനും വന്നാലോ, അതിന് വേറെ ഐഡിയ ഉണ്ട്, പ്രണയം തകര്‍ന്നുപോകുന്ന രീതിയിലുള്ള കാര്യങ്ങള്‍ ഞാനിനി പറയാമെന്ന് സുരാജ് പറഞ്ഞു.

പ്രണയം പൊളിയാന്‍ വേണ്ടി സുരാജ് നിരവധി കഥകള്‍ പറഞ്ഞു. പക്ഷെ എത്ര പറഞ്ഞിട്ടും ഇവന്‍ അതെല്ലാം ക്ഷമിക്കുകയും ഇവളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന തരത്തില്‍ മറുപടി പറയാനും തുടങ്ങി. അത് കൂടുതല്‍ കുഴപ്പത്തിലേക്ക് പോകുന്നതായി തോന്നിയപ്പോള്‍ നാളെ തന്നെ അവനോട് കാര്യം പറയണമെന്ന് സുരാജിനോട് പറഞ്ഞു. ഞങ്ങള്‍ ചെന്ന് സുരാജ് നിന്നെ പറ്റിക്കുകയാണെന്ന് ഹരിയോട് പറഞ്ഞിട്ട് അവന്‍ വിശ്വസിക്കുന്നില്ല. ഇവന്‍ കടുത്ത പ്രണയത്തിലാകുകയും അങ്ങനെ ഒരു പെണ്‍കുട്ടിയുണ്ടെന്ന് വിശ്വസിക്കുകയുമാണ്.

പിന്നെ സുരാജ് വിളിച്ചിട്ട് ഞാന്‍ തന്നെയാണ് നിന്നോട് സംസാരിച്ചത്, അങ്ങനെ ഒരു പെണ്‍കുട്ടിയില്ല, നിന്നെ ഞങ്ങള്‍ വെറുതെ പറ്റിക്കുകയായിരുന്നുവെന്ന് പറഞ്ഞു. സുരാജിന്റെ നമ്പറിലേക്ക് വിളിക്കാന്‍ പറഞ്ഞു ഹരിയോട്, എന്നിട്ട് അത് റിങ് ചെയ്യുന്നത് കാണിച്ച് കൊടുത്തപ്പോഴാണ് സുരാജ് ഒപ്പിച്ച തമാശയാണെന്ന് അവന് മനസിലായത്. അതോടെ ആ തമാശ അവിടെ അവസാനിച്ചു,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlight: Benny P Nayarambalam talks about Suraj Venjaramood

We use cookies to give you the best possible experience. Learn more