|

ആ ഡയലോഗ് ഞാനും മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞാല്‍ കിട്ടുക ഒരേ കയ്യടിയാകുമെന്ന് അദ്ദേഹം പറഞ്ഞു: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി. നായരമ്പലം. 1993ല്‍ പുറത്തിറങ്ങിയ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്ക് എത്തിയത്. പിന്നീട് ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി.

ഇപ്പോള്‍ നടനായ എന്‍.എഫ്. വര്‍ഗീസിനെ കുറിച്ച് പറയുകയാണ് ബെന്നി പി. നായരമ്പലം. എഴുത്തുകാരോട് ഏറെ ബഹുമാനവും സ്‌നേഹവുമുള്ള ആളാണ് എന്‍.എഫ്. വര്‍ഗീസ് എന്നും ഒരു സംവിധായകനൊപ്പം തന്നെ എഴുത്തുകാരനെയും ഒരുപോലെ കാണുന്ന വ്യക്തിയാണെന്നും ബെന്നി പറയുന്നു.

നാടകത്തിലും സിനിമയിലും ഡയലോഗിലൂടെ നായകന് കയ്യടി കിട്ടുമ്പോള്‍ അത് ‘ആ നടന് കിട്ടിയ കയ്യടിയല്ല, എഴുത്തുകാരന് കിട്ടിയ കയ്യടിയാണ്’ എന്ന് അദ്ദേഹം പറയാറുണ്ടെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. അമൃത ടി.വിയുടെ ‘ഓര്‍മയില്‍ എന്നും എന്‍.എഫ്. വര്‍ഗീസ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബെന്നി.

‘എന്‍.എഫ്. ഏട്ടന്റെ ഒരു പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍, അദ്ദേഹത്തിന് എഴുത്തുകാരോട് ഏറെ ബഹുമാനവും സ്‌നേഹവുമാണ്. ഒരു സംവിധായകനൊപ്പം തന്നെ എഴുത്തുകാരനെയും കാണുന്ന വ്യക്തിയാണ് അദ്ദേഹം.

അധികം നടന്മാരും തുറന്നു പറയാത്ത ഒരു കാര്യം എന്‍.എഫ് ഏട്ടന്‍ പറഞ്ഞിട്ടുണ്ട്. നാടകത്തിലായും സിനിമയിലായാലും ഒരു കയ്യടി കിട്ടുന്ന ധാരാളം സിറ്റുവേഷനുകള്‍ ഉണ്ടാകും. അപ്പോഴൊക്കെ അദ്ദേഹം പറയാറുള്ളത് ‘അത് ആ നടന് കിട്ടിയ കയ്യടിയല്ല’ എന്നാണ്.

‘അത് എഴുത്തുകാരന് കിട്ടിയ കയ്യടിയാണ്. ആ സിറ്റുവേഷനുള്ള കയ്യടിയാണ്. അത് ഞാന്‍ പറഞ്ഞാലും മമ്മൂട്ടി പറഞ്ഞാലും മോഹന്‍ലാല്‍ പറഞ്ഞാലും അതേ കയ്യടി തന്നെ കിട്ടും. അത് ഡയലോഗിന്റെ പ്രത്യേകതയാണ്’ എന്നായിരുന്നു അദ്ദേഹം പറയാറുള്ളത്. അത് കൂടുതല്‍ ആരും തുറന്നു പറയാത്ത ഒരു കാര്യമാണ്,’ ബെന്നി പി. നായരമ്പലം പറയുന്നു.

Content Highlight: Benny P Nayarambalam Talks About NF Varghese

Latest Stories