| Sunday, 9th July 2023, 5:41 pm

മമ്മൂക്ക കോമഡി ചെയ്താല്‍ വിജയിക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു ആ സിനിമ: ബെന്നി പി.നായരമ്പലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമ്മൂക്ക കോമഡി ചെയ്താല്‍ വിജയിക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു തൊമ്മനും മക്കളും സിനിമയുടെ വിജയമെന്ന് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. മമ്മൂക്ക പറയുന്ന ഹ്യൂമറില്‍ തിയേറ്റര്‍ മുഴുവന്‍ ചിരിച്ചപ്പോള്‍ മമ്മൂക്കക്ക് ആത്മവിശ്വാസമായെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബെന്നി പി.നായരമ്പലം.

‘മമ്മൂക്ക കോമഡി ചെയ്താല്‍ വിജയിക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു തൊമ്മളും മക്കളും എന്ന ചിത്രത്തിന്റെ വിജയം. അതില്‍ മമ്മൂക്ക ഗംഭീരമായി തന്നെ പെര്‍ഫോം ചെയ്തു. ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിച്ചു. മമ്മൂക്ക പറയുന്ന ഹ്യൂമറില്‍ തിയേറ്റര്‍ മുഴുവന്‍ ചിരിച്ചപ്പോള്‍ മമ്മൂക്കക്ക് തന്നെ ഭയങ്കര ആത്മവിശ്വാസമായി. മമ്മൂക്ക ആ ഇടക്ക് പല ഇന്റര്‍വ്യൂവിലും എനിക്ക് ധൈര്യം തന്നത് ബെന്നിയും ഷാഫിയുമാണെന്ന് പറഞ്ഞിട്ടുണ്ട്, ‘ അദ്ദേഹം പറഞ്ഞു.

തൊമ്മനും മക്കളും ഷൂട്ടിങ് സമയത്ത് തിരിച്ച് കാറില്‍ റൂമിലേക്ക് വരുമ്പോള്‍ മമ്മൂക്ക പല കുസൃതികളും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുറകെ വരുന്ന ലാലിന്റെ കാറിനെ കടത്തി വിട്ടിട്ട് പിന്നീട് ആ കാറിനെ ഓവര്‍ ടേക്ക് ചെയ്യുമായിരുന്നെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു.

‘തൊമ്മനും മക്കളും ഷൂട്ടിങ് സമയത്ത് മമ്മൂക്കയുടെ കാറിലാണ് എന്റെ യാത്ര. ഷൂട്ടിങ്ങിന് വരുന്നതും പോകുന്നതും മമ്മൂക്കയുടെ കാറിലായിരുന്നു. മമ്മൂക്കയായിരിക്കും ഡ്രൈവ് ചെയ്യുന്നത്. ഞങ്ങള്‍ ഒരുമിച്ച് പൊള്ളാച്ചിയിലെ ഹോട്ടലിലേക്ക് വരും. വരുന്ന വഴിയില്‍ പിന്നാലെയായിരിക്കും ലാലേട്ടനും (ലാല്‍) ഷാഫിയുമൊക്കെ വരുന്നത്. പലപ്പോഴും സ്പീഡില്‍ വണ്ടി ഓടിക്കുന്ന സ്വഭാവമുണ്ട് മമ്മൂക്കക്ക്. പാഞ്ഞ് പോകുന്നത് കൊണ്ട് ലാലേട്ടന്‍ എപ്പോഴും കളിയാക്കി പറയും മമ്മൂക്കയുടെ കൂടെയിരിക്കണമെങ്കില്‍ ഒരു സഞ്ചിയുമായി ഇരിക്കണമെന്ന്. അത് എന്തിനാനാണെന്ന് ചോദിക്കുമ്പോള്‍ ജീവന്‍ വാരി കയ്യില്‍ പിടിക്കാനാനൊരു സഞ്ചി വേണമെന്ന് പറയും.

ഞങ്ങള്‍ ഒരുമിച്ച് പോകുന്ന സമയത്ത് മമ്മൂക്കയുടെ ചില കുസൃതികള്‍ ഉണ്ട്. വണ്ടി ഓടിച്ച് വേഗത്തില്‍ പോകും എന്നിട്ട് പുറകെയുള്ളവര്‍ കുറച്ച് കഴിയുമ്പോള്‍ മമ്മൂക്കയുടെ വാഹനത്തിന്റെ പിന്നാലെ എത്തുമ്പോള്‍ കടന്ന് പോകാനായി സിഗ്നല്‍ കാണിച്ചിട്ട് അവരെ കടന്ന് പോകാന്‍ അനുവദിക്കും. അപ്പോള്‍ ലാലേട്ടന്റെ വണ്ടി ഒക്കെ കടന്ന് പോകും എന്നിട്ട് കുറച്ച് കഴിഞ്ഞ് അവരെ ഓവര്‍ടേക്ക് ചെയ്തിട്ട് മമ്മൂക്ക മുന്നോട്ട് കയറും.

പിന്നെ കുറച്ച് സ്പീഡില്‍ മമ്മൂക്ക പോയതിന് ശേഷം ഏതെങ്കിലും മെയിന്‍ റോഡില്‍ നിന്നും പോക്കറ്റ് റോഡിലേക്ക് കാര്‍ കാണാത്ത വിധത്തില്‍ നിര്‍ത്തിയിടും. മെയിന്‍ റോഡില്‍ വരുന്ന ലാലേട്ടന്റെ വണ്ടിയൊക്കെ നോക്കുമ്പോള്‍ മമ്മൂക്ക നേരത്തെ പോയെന്ന് വിചാരിക്കും, അവര്‍ കടന്ന് പോകും. അവരുടെ വണ്ടി പോയെന്ന് മനസിലാക്കി കഴിയുമ്പോള്‍ വീണ്ടും എടുത്തിട്ട് അവരുടെ വണ്ടിയുടെ പുറകേ പോയി ഹോണ്‍ അടിക്കും. അവര്‍ നേരത്തെ പോയ മമ്മൂക്ക ഇതെങ്ങനെ പുറകില്‍ എത്തിയെന്ന് വിചാരിച്ച് അത്ഭുതപ്പെടും. ഇങ്ങനെ ചില കുസൃതികളൊക്കെ രസമായി പുള്ളി കാണിക്കാറുണ്ട്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

മമ്മൂക്ക അഭിനയിക്കുന്ന എല്ലാ ലൊക്കേഷനിലും എല്ലാവര്‍ക്കും മമ്മൂക്കയുടെ വക ബിരിയാണി നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂക്ക അഭിനയിക്കുന്ന എല്ലാ ലൊക്കേഷനിലും മമ്മൂക്കയുടെ പേരില്‍ എല്ലാവര്‍ക്കും സ്‌പെഷ്യലായി ബിരിയാണി വെക്കും. അത് വളരെ പ്രഗത്ഭരായ ബിരിയാണി ഉണ്ടാക്കുന്ന ആളുകളെ വന്ന് വെക്കുന്നതാകും. അപ്പോള്‍ പല തരത്തിലുള്ള ബിരിയാണികള്‍ ഉണ്ടാകാറുണ്ട്. തലക്കെട്ട് ബിരിയാണി, പിലാക്കണ്ടി ബിരിയാണി അങ്ങനെ പലതരത്തിലുള്ള വ്യത്യസ്തമായ ബിരിയാണികള്‍ ഉണ്ടാകാറുണ്ട്. അത് മൊത്തം പ്രൊഡക്ഷനിലും നല്‍കി അദ്ദേഹം സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്,’ ബെന്നി പി.നായരമ്പലം പറഞ്ഞു.

Content Highlight: Benny p nayarambalam speaks about mammooty

We use cookies to give you the best possible experience. Learn more