| Friday, 9th April 2021, 3:36 pm

എനിക്ക് ഒന്നും മനസ്സിലാകുന്നില്ല! മമത ആളുകളെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണോ എന്ന് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമത ബാനര്‍ജി ആളുകളെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണോ എന്നാണ് അമിത് ഷാ ചോദിച്ചത്.

”സി.എ.പി.എഫ് വോട്ടെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിക്കുമ്പോള്‍ അത് ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരപരിധിയില്‍ വരില്ല. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍ വരും. ടി.എം.സിയുടെ നിരാശ അവരുടെ നടപടികളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും വളരെ വ്യക്തമാണ്. ‘ സി.ആര്‍.പി.എഫിനെ ഘരാവോ’ ചെയ്യണമെന്ന് പറയുന്ന ഒരു നേതാവിനെയോ മുഖ്യമന്ത്രിയെയോ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അവര്‍ ജനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണോ? എനിക്ക് മനസ്സിലാകുന്നില്ല,” അമിത് ഷാ പറഞ്ഞു.

ന്യൂനപക്ഷ വോട്ട് ബാങ്ക് വഴുതിപ്പോകുമെന്ന ഭയത്തിലാണ് ന്യൂനപക്ഷ വോട്ടര്‍മാരോട് ടി.എം.സിക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുടെ പേരില്‍ മമതയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മമതയുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.

ഹിന്ദു-മുസ്ലിം വോട്ടര്‍മാര്‍ ബി.ജെ.പിയ്ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയ്ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് കമ്മീഷന്‍ നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Bengal polls: Is Mamata pushing people towards anarchy, asks Shah

We use cookies to give you the best possible experience. Learn more