| Friday, 29th January 2021, 6:59 pm

'ഗോലി മാരോ' മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പൊലീസുദ്യോസ്ഥന്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ റാലിക്കിടെ ‘ഗോലി മാരോ’ (ചതിയന്‍മാരെ വെടിവെയ്ച്ച് കൊല്ലും) എന്ന മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പൊലീസുദ്യോഗസ്ഥന്‍ രാജി വെച്ചതായി റിപ്പോര്‍ട്ട്.

ചന്ദന്‍നഗറിലെ പൊലീസ് കമ്മീഷണറായ ഹുമയൂണ്‍ കബീറാണ് രാജി വെച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. 2020 ഡിസംബറില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് ഹുമയൂണ്‍ കബീര്‍.

ഇക്കഴിഞ്ഞ ജനുവരി 21 ന് ബി.ജെ.പി നേതാവായ സുവേന്തു അധികാരിയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു ഗോലി മാരോ മുദ്രാവാക്യം മുഴക്കി ചിലര്‍ രംഗത്തെത്തിയത്.

ആക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് മുദ്രാവാക്യം മുഴക്കിയ മൂന്ന് പേരെയും അറസ്റ്റ് ചെയ്യാന്‍ ഹുമയൂണ്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

അതേസമയം ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ അജണ്ടകളൊന്നും തന്നെയില്ലെന്നും പൊലീസ് തങ്ങളുടെ കടമ നിര്‍വഹിക്കുകയായിരുന്നുവെന്നുമാണ് തൃണമൂല്‍ എം.പി സൗഗത റോയ് പ്രതികരിച്ചത്.

പൊലീസ് നടപടിയെത്തുടര്‍ന്ന് ബി.ജെ.പി തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി നടത്തിയ റാലിക്കിടെയും കൊലവിളിയുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയെന്നും എന്നാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നുമായിരുന്നു പ്രധാന ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bengal Officer Who Arrested BJP Workers For “Goli Maro” Slogans Quits

We use cookies to give you the best possible experience. Learn more