| Friday, 16th February 2024, 4:39 pm

ഇന്ത്യയെ വെള്ളം കുടിപ്പിച്ച് ഇംഗ്ലണ്ട് വജ്രായുധം; ഇന്ത്യന്‍ സൂപ്പര്‍ താരവും ഇവന് മുന്നിൽ വീണു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ബെന്‍ ഡക്ക്‌ലെറ്റ് നടത്തിയത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇംഗ്ലണ്ട് ബാറ്റര്‍ സ്വന്തമാക്കിയത്.

രാജ്കൊട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന നേട്ടമാണ് ബെന്‍ സ്വന്തം പേരില്‍ കുറിച്ചത്. വെറും 88 പന്തുകളില്‍ നിന്നും ആയിരുന്നു ഇംഗ്ലണ്ട് താരം സെഞ്ച്വറി നേടിയത്.

ഇതിനുമുമ്പ് സൗരാഷ്ട്ര സ്റ്റേഡിയത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി ഇന്ത്യന്‍ താരം പ്രിത്വി ഷായുടെതായിരുന്നു. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറി പിറന്നത്. 99 പന്തിലായിരുന്നു ഇന്ത്യന്‍ താരം സെഞ്ച്വറി നേടിയത്.

ഇംഗ്ലണ്ട് ബാറ്റിങ് 13.1 ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 88ല്‍ നില്‍ക്കെയാണ് അശ്വിന്‍ സാക്കിനെ പുറത്താക്കിയത്. അശ്വിന്റെ പന്തില്‍ രജത് പടിതാറിന് ക്യാച്ച് നല്‍കിയാണ് ക്രാവ്ലി പുറത്തായത്.

അതേസമയം ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇന്ത്യ 445 റണ്‍സിന് പുറത്താവുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്.

196 പന്തില്‍ 131 റണ്‍സ് നേടിയായിരുന്നു രോഹിത്തിന്റെ മികച്ച പ്രകടനം. 14 ഫോറുകളും മൂന്ന് സിക്സുകളും ആണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. 225 പന്തില്‍ 112 റണ്‍സ് നേടി കൊണ്ടായിരുന്നു ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം.

ഒമ്പത് ഫോറുകളുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. സര്‍ഫറാസ് ഖാന്‍ 66 പന്തില്‍ 62 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

നിലവില്‍ 28 ഓവര്‍ പിന്നിടുമ്പോള്‍ 163-1 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 97 പന്തില്‍ 117 റണ്‍സുമായി ബെന്നും 57 പന്തില്‍ 37 റണ്‍സുമായി ഒല്ലി പോപ്പുമാണ് ക്രീസില്‍ ഉള്ളത്.

Content Highlight: Ben Duckett score a century against England

We use cookies to give you the best possible experience. Learn more