| Monday, 9th November 2020, 12:26 pm

ബിലീവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡിനിടെ നാടകീയ രംഗങ്ങള്‍; പിടിച്ചെടുത്ത ഐ ഫോണ്‍ തട്ടിപ്പറിച്ചോടി വൈദികന്‍; ടൊയ്‌ലെറ്റില്‍ ഫ്‌ളഷ് ചെയ്യാന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: കെ.പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചില്‍ മൂന്ന് ദിവസമായി തുടരുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.

റെയ്ഡിന്റെ ആദ്യ ദിവസം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ഐ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിക്കാന്‍ വൈദികന്റെ ശ്രമമുണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സഭാ വക്താവും മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആയിരുന്നു ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്‌റൂമിലേക്ക് ഓടുകയും ടൊയ്‌ലെറ്റില്‍ ഇട്ട് ഫ്‌ളഷ് ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇതിനിടെ പിന്തുടര്‍ന്നെത്തിയ ഉദ്യോഗസ്ഥര്‍ ഫോണ്‍ ഫ്‌ളഷ് ചെയ്യാനുള്ള ശ്രമം തടയുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഫോണ്‍ തറയില്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. ഇതിനിടെ ഒരു പെന്‍ഡ്രൈവ് തകര്‍ക്കാനുള്ള ജീവനക്കാരിയുടെ ശ്രമവും ഉദ്യോഗസ്ഥര്‍ തടഞ്ഞു.

ഫോണില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപ വിദേശത്ത് നിന്നും എത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പതിനാലര കോടി രൂപയോളമാണ് ഇതുവരെ പിടിച്ചെടുത്തത്.

ഇതില്‍ ഏഴുകോടി രൂപ ബിലീവേഴ്‌സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നും ബാക്കി തുക ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് കണ്ടെടുത്തത്.

ബിലീവേഴ്‌സ് സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇവരെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

വിദേശ സംഭാവന നിയന്ത്രണ ചട്ടവും (എഫ്.സി.ആര്‍.എ) വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടവും (ഫെറ) ലംഘിച്ച് ബിലീവേഴ്സ് വന്‍തോതില്‍ സംഭാവനകള്‍ സ്വീകരിച്ചതായാണ് കണ്ടെത്തല്‍.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലീവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ചര്‍ച്ച് ആഗോളതലത്തില്‍ അറിയപ്പെടുന്നത്.

2005ല്‍ 2223 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയിരുന്നു. സഭക്കുകീഴില്‍ ലാസ്റ്റ് ഔവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്റ്റ്, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ഓഫ് ഇന്ത്യ എന്നീ ചാരിറ്റബിള്‍ ട്രസ്റ്റുകളാണ് ചര്‍ച്ചിന്റെതായി ഉള്ളത്. ഇതിന് പുറമെ തിരുവല്ല മെഡിക്കല്‍ കോളജ് ആശുപത്രി, ആത്മീയ യാത്ര ടെലിവിഷന്‍ ചാനല്‍, തിരുവല്ല, തൃശൂര്‍ എന്നിവിടങ്ങളില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയും ബിലീവേഴ്സ് ചര്‍ച്ചിനുണ്ട്.

സമീപകാലത്ത് പ്രവര്‍ത്തനം തുടങ്ങിയ വാര്‍ത്താചാനലിന്റെ വലിയ ഓഹരികളും വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനിടെ കണ്ടെത്തിയ പണത്തില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൂടി ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടുതല്‍ കേന്ദ്ര എജന്‍സികള്‍ പരിശോധനയില്‍ ഭാഗമാകാനാണ് സാധ്യത.

നേരത്തെ തന്നെ വ്യാപകമായി ആരോപണങ്ങളും പരാതികളും കെ.പി യോഹന്നാന് എതിരെ ഉയര്‍ന്നിരുന്നു. 2012 ല്‍ കെ.പി യോഹന്നാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ടു ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ വാങ്ങിയതായും കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ബിലീവേഴ്സ് ചര്‍ച്ചിന് 10,000 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് 7,000 ഏക്കര്‍ ഭൂമിയുമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റിനു മാത്രം 1991 മുതല്‍ 2008 വരെ 572,06,00,587 രൂപയുടെ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും 2002 മുതല്‍ 2008 വരെ ബിലീവേഴ്സ് ചര്‍ച്ചിന് 472,02,71,753 രൂപയും വിദേശത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്നും അന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   Believers Church it raid; Priest tried to destroy the evidence i phone

We use cookies to give you the best possible experience. Learn more