| Saturday, 15th July 2023, 11:13 am

'അദ്ദേഹത്തെ എളുപ്പം പിടിക്കാനാകില്ലെന്ന് ആ രാത്രി കൊണ്ട് മനസിലായി'; മെസി-റോണോ ഡിബേറ്റില്‍ ബെല്‍ജിയം താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ മികച്ച താരമെന്ന ചോദ്യത്തിന് മറുപടിയുമായി ബെല്‍ജിയം താരം ടോബി ആല്‍ഡെര്‍വെയ്‌റെല്‍ഡ്. ഇരുതാരങ്ങള്‍ക്കെതിരെയും ടോബി കളത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. കരിയറില്‍ അടുത്തറിഞ്ഞ കളിക്കാരില്‍ മികച്ചതാരാണെന്ന ചോദ്യത്തിന് മെസി എന്നാണ് താരം മറുപടി നല്‍കിയത്. 2018ലെ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാം ബാഴ്‌സലോണയുമായി ഏറ്റുമുട്ടിയ മത്സരം അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എല്ലായ്‌പ്പോഴും ഫീല്‍ഡില്‍ കളിക്കാരെ നിരീക്ഷിക്കാറുണ്ട്, പലപ്പോഴും അവരെ പഠിക്കാനും സാധിക്കാറുണ്ട്. പക്ഷേ വെംബ്ളെയിലെ ആ രാത്രി ഞങ്ങള്‍ക്ക് 4-2ന് മത്സരം നഷ്ടപ്പെട്ടപ്പോള്‍ മെസി അസാധ്യ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. അദ്ദേഹം അസാധ്യ കളിക്കാരനാണ്. നിങ്ങള്‍ക്കവനെ പിടിക്കാന് കഴിയില്ല. അദ്ദേഹം ചെയ്യുന്നതെല്ലാം വളരെ വേഗത്തിലായിരിക്കും. എനിക്ക് അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്നായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത്,” ടോബി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ചത് ലയണല്‍ മെസിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോണോയുടെ കൂടെ പല തവണ കളിച്ചിട്ടുണ്ടെന്നും മെസിയൊരു പ്രതിഭയാണെന്നും ടോബി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 16ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights: Belgium player Toby Alderweireld praises Lionel Messi

We use cookies to give you the best possible experience. Learn more