| Friday, 15th April 2022, 1:36 pm

ബെഫിയോട് ബി.ജെ.പിക്കുള്ള എതിര്‍പ്പ് നോട്ടുനിരോധന കാലഘട്ടത്തില്‍ തുടങ്ങിയതാണ്; സുരേന്ദ്രന്റെ ദുഷ്പ്രചരണങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു; പ്രതികരണവുമായി ബെഫി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബെഫി പോപ്പുലര്‍ ഫ്രണ്ടിനെക്കാള്‍ അപകടകാരികളാണ് എന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സംഘടന. സുരേന്ദ്രന്റെ ദുഷ്പ്രചരണങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് ബെഫി പ്രതികരിച്ചു.

ബെഫിയോട് ബി.ജെ.പി നേതൃത്വത്തിനുള്ള എതിര്‍പ്പ് നോട്ടു നിരോധന കാലഘട്ടത്തില്‍ തുടങ്ങിയതാണെന്നും ഇപ്പോള്‍ മാര്‍ച്ച് മാസത്തില്‍ നടന്ന ദ്വിദിന ദേശീയ പണിമുടക്ക് മൂലധന ശക്തികള്‍ക്ക് വലിയ അലോസരമുണ്ടാക്കിയിട്ടുണ്ട് എന്നത് അടുത്തയിടെ ട്രേഡ് യൂണിയന്‍ സംഘടനകളെ കരിവാരി തേക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ബെഫ് പറഞ്ഞു.

‘അഗ്രസ്സീവ് ട്രേഡ് യൂണിയനിസ’ത്തിനെതിരെ സി.ഐ.ഐ. യും ഐ.എ.എസ്സ് അസ്സോസിയേഷന്‍ മുതല്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ വരെ നടത്തിക്കൊണ്ടിരിക്കുന്ന ജല്പനങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയാണെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.

”മൂലധനശക്തി കളില്‍ നിന്നും ഇലക്ടറല്‍ ബോണ്ടു വഴി ലഭിക്കുന്ന പണ ശക്തിയില്‍ അധികാരം നിലനിര്‍ത്തുന്ന രാഷ്ടീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സുരേന്ദ്രനില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. മോദിയും ഇ.ഡിയും പോക്കറ്റിലുള്ളതുകൊണ്ടു മാത്രം കൊടകര കുഴല്‍പ്പണക്കേസില്‍ ജയിലില്‍ പോകേണ്ടതിനു പകരം ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന സുരേന്ദ്രന്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. നോട്ടു നിരോധനക്കാലത്ത് താങ്കളും താങ്കളുടെ പാര്‍ട്ടിയും പ്രധാനമന്ത്രിയും പുറമേക്ക് അവകാശപ്പെട്ട ഒന്നും രാജ്യത്ത് നടപ്പായില്ല എന്നു മാത്രമല്ല ബെഫിയടക്കമുള്ള ട്രേഡ് യൂണിയന്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടിയ പോലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയുകയാണ് ഉണ്ടായത് എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.

പൊതു മേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിച്ച് ചങ്ങാത്ത മുതലാളിമാര്‍ക്ക് കൈമാറുന്നതിനെതിരെയുള്ള പ്രചരണം ശക്തിയായി തുടരാന്‍ താങ്കളുടെ പ്രസ്താവന പ്രചോദനമായതില്‍ ഞങ്ങള്‍ക്കുള്ള നന്ദി അറിയിക്കട്ടെ. കൂട്ടത്തില്‍ ബി.എം.എസി നെ കൂടി പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിക്കരുത് എന്ന ഒരഭ്യര്‍ത്ഥനയുണ്ട്. കാരണം ദ്വിദിന ദേശീയ പണിമുടക്കില്‍ പങ്കെടുത്തില്ലെങ്കിലും ബി.എം.എസ്സ് പണിമുടക്കില്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിപ്പുള്ളവരായിരുന്നു. പണിമുടക്കിനെ എതിര്‍ത്തില്ല എന്നു മാത്രമല്ല പണിമുടക്കു വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതാനും ബി.എം.എസ് തയ്യാറായി. 2015 വരെ ബി.എം.എസ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ ഭാഗമായിരുന്നതും താങ്കളെ ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ,” പ്രസ്താവനയില്‍ പറയുന്നു.

Content Highlights:  BEFI against K Surendran

We use cookies to give you the best possible experience. Learn more