| Monday, 7th September 2020, 8:36 am

മറയൂരില്‍ പട്ടാപ്പകല്‍ കരടിയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ കുട്ടിയെ ചുമന്ന് അച്ഛനും സഹോദരനും നടന്നത് കിലോമീറ്ററുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മറയൂര്‍: കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് പതിനാലുകാരന്‍. മറയൂര്‍ പുതുക്കുടി കോളനിയിലെ അരുണ്‍കുമാറിന്റെ മകന്‍ കാളിമുത്തുവിനാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നു അച്ഛനും സഹോദരനും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. താമസിക്കുന്ന മണ്‍വീടിന് ആവശ്യമായ പാല്‍ക്കൊടി ശേഖരിക്കാന്‍ അടുത്തുള്ള മലയിലേക്ക് അച്ഛനും സഹോദരനുമൊപ്പം പോയതായിരുന്നു കാളിമുത്തു.

ഇവര്‍ക്ക് നേരെ മൂന്ന് കരടികളടങ്ങിയ സംഘം എത്തുകയായിരുന്നു. ഇതില്‍ ഒരു കരടിയാണ് കാളിമുത്തുവിനെ ആക്രമിച്ചത്. കുട്ടിയെ നിലത്തേക്ക് തള്ളിയിട്ട് കാലില്‍ കടിച്ചുപ്പറിക്കുകയായിരുന്നു കരടി.

കയ്യിലുണ്ടായിരുന്ന വടികള്‍ ഉപയോഗിച്ച് കരടിയെ നേരിട്ട അച്ഛനും സഹോദരനും കാളിമുത്തുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. കുറച്ച് സമയത്തിനകം ഈ കരടി കാളിമുത്തുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞു.

കാലില്‍ നിന്നും ചോര വാര്‍ന്നുക്കൊണ്ടിരിക്കുന്ന നിലയിലായിരുന്ന കാളിമുത്തുവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് തോളില്‍ ചുമന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നിന്നും പിന്നീട് കാളിമുത്തുവിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bear attacks 14 year old boy in Marayoor, Kerala

We use cookies to give you the best possible experience. Learn more