| Saturday, 5th September 2020, 7:51 am

പ്രശാന്ത് ഭൂഷണ് വിലക്കേര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യം ചുമത്താന്‍ കാരണമായ ട്വീറ്റുകളും കോടതിയുടെ വിധിന്യായവും സമഗ്രമായ പഠനത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്ന് വ്യക്തമാക്കി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബി.സി.ഐ).

അദ്ദേഹം തന്റെ പൊഫ്രഷന്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും നിയമപരമായി അഭിഭാഷക വൃത്തിയില്‍ തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ടോ എന്നും തീരുമാനിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍.

നിയമപരമായ വസ്തുതകള്‍ പരിശോധിച്ച് വിഷയത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കാന്‍ പ്രശാന്ത് ഭൂഷണ്‍ എന്‍ട്രോള്‍ ചെയ്ത ദല്‍ഹി ബാര്‍ കൗണ്‍സിലിനോട് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചതായും ബാ

ര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

പ്രശാന്ത് ഭൂഷണെതിരെ ചുമത്തിയ കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹം കുറ്റക്കരനാണെന്ന് വിധിച്ച സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ അടയ്ക്കാന്‍ വിധിച്ചിരുന്നു.

പ്രശാന്ത് ഭൂഷണ്‍ ഒരു രൂപയടക്കാന്‍ തയ്യാറായില്ലെങ്കില് മൂന്ന് മാസം ജയിലില്‍ കഴിയേണ്ടി വരും. കൂടാതെ പ്രാക്ടീസില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് അദ്ദേഹത്തെ വിലക്കുകയും ചെയ്യും. സെപ്റ്റംബര്‍ 15 നകം പിഴയായ ഒരു രൂപ അടയ്ക്കാന്‍ കോടതി പറഞ്ഞു.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

ആഗസ്റ്റ് ഇരുപതിന് സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ പാരമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഭൂഷണോട് കോടതി ആവശ്യപ്പെടുകയും എന്നാല്‍ താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ തീരുമാനം പുനരാലോചിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി സമയം നല്‍കി.

എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ മൂന്നംഗ ബെഞ്ചിനെ അറിയിച്ചിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.

ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: BCI resolves to direct BCD to examine if Prashant Bhushan’s tweets and contempt of Court Judgment may attract disciplinary proceedings

Latest Stories

We use cookies to give you the best possible experience. Learn more