| Thursday, 15th August 2024, 2:53 pm

ഈ ലോകകപ്പ് ഞങ്ങള്‍ക്ക്‌ വേണ്ടെന്ന് ഐ.സി.സിയോട് ബി.സി.സി.ഐ; നിര്‍ണായക തീരുമാനം പുറത്തുവിട്ട് ജയ് ഷാ

സ്പോര്‍ട്സ് ഡെസ്‌ക്

2024 വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. ഈ ലോകകപ്പിന് വേദിയാകാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വനിതാ ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുന്നതെന്നും തുടര്‍ച്ചയായി ലോകകപ്പുകള്‍ക്ക് ആതിഥേയരാകാന്‍ താത്പര്യമില്ലെന്നും ജയ് ഷാ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയ് ഷാ ഇക്കാര്യം പറഞ്ഞത്.

‘ലോകകപ്പ് നടത്താന്‍ സാധിക്കുമോ എന്ന് അവര്‍ (ഐ.സി.സി) ഞങ്ങളോട് ചോദിച്ചിരുന്നു. ഇല്ല എന്ന് വ്യക്തമായി തന്നെ ഞാന്‍ മറുപടി പറഞ്ഞു. ഇപ്പോള്‍ മണ്‍സൂണ്‍ കാലഘട്ടമാണ്. ഇതിനേക്കാളുപരി അടുത്ത വര്‍ഷം ഇന്ത്യയാണ് വനിതാ ലോകകപ്പിന് വേദിയാകുന്നത്.

തുടര്‍ച്ചയായ ലോകകപ്പുകള്‍ക്ക് വേദിയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന തരത്തിലുള്ള ഒരു സൂചനയും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജയ് ഷാ പറഞ്ഞു.

ബംഗ്ലാദേശാണ് ഇത്തവണത്തെ വനിതാ ലോകകപ്പിന് ആതിഥേയരാകേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്ത് നടക്കുന്ന ആഭ്യന്തര കലഹങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നതിനാലാണ് ഐ.സി.സി ലോകകപ്പിന് വേദിയാകാന്‍ സാധിക്കുമോ എന്ന് ബി.സി.സിയുമായി ചര്‍ച്ച ചെയ്തത്. ഇതിനോടാണ് ബി.സി.സി.ഐ പ്രതികൂല നിലപാടെടുത്തിരിക്കുന്നത്.

അതേസമയം, ലോകകപ്പിന്റെ നടത്തിപ്പിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി) പട്ടാളത്തിന്റെ സഹായം തേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശ് പട്ടാളത്തലവനായ ജനറല്‍ വഖാര്‍-ഉസ്-സമാന് സഹായമാവശ്യപ്പെട്ട് ബി.സി.ബി അധ്യക്ഷന്‍ കത്തയച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 27 മുതല്‍ ലോകകപ്പിന്റെ സന്നാഹ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കവെയാണ് ക്രിക്കറ്റ് ബോര്‍ഡ് അവസാന ശ്രമമെന്നോണം പട്ടാളത്തെ സമീപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെയാണ് ഐ.സി.സി വനിതാ ലോകകപ്പ് അരങ്ങേറുന്നത്. മിര്‍പൂരും സില്‍ഹെറ്റുമാണ് മാര്‍ക്വി ഇവന്റുകള്‍ക്ക് വേദിയാവുക.

നിലവിലെ സ്ഥിതിഗതികള്‍ തങ്ങള്‍ ഐ.സി.സിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ബി.സി.ബി അധ്യക്ഷന്‍ നസ്മുല്‍ ഹസന്‍ പറഞ്ഞു.

ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തില്‍ മുന്‍ ബംഗ്ലാ നായകനും ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടി എം.പിയുമായ മഷ്റാഫെ മൊര്‍താസയുടെ വീട് പ്രക്ഷോഭകാരികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു.

മഷ്‌റാഫെയുടെ വീട് മാത്രമല്ല ആവാമി ലീഗ് പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനവും ജില്ലാ പ്രസിഡന്റ് സുഭാഷ് ചന്ദ്ര ബോസിന്റെ വീടും ഇത്തരത്തില്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് പിന്നാലെ ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ചെയ്തിരുന്നു.

ഷെയ്ഖ് ഹസീന രാജി വെച്ചെന്ന വാര്‍ത്തക്ക് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആയിരക്കണക്കിന് ജനങ്ങള്‍ ബലം പ്രയോഗിച്ച് കയറി.

ഷെയ്ഖ് ഹസീനക്ക് രാജി വെക്കാന്‍ സൈന്യം അന്ത്യശാസനം നല്‍കിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജൂലൈയില്‍ നടത്തിയ പ്രതിഷേധം 200 പേരുടെ മരണത്തിനിടയാക്കിയതോടെയാണ് ജനങ്ങള്‍ ഹസീനയുടെ രാജി ആവശ്യപ്പെട്ടത്.

പ്രക്ഷോഭത്തെ തുടര്‍ന്ന് അധികൃതര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുകയും ഷൂട്ട് ഓണ്‍ സൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായി 11 ,000 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹസീന രാജിവെക്കാതെ പിരിഞ്ഞ് പോകില്ലെന്ന് പ്രഖ്യാപിച്ച് ധാക്കയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.

പ്രതിഷേധത്തിന്റെ പേരില്‍ അട്ടിമറിയും ആക്രമണവും നടത്തുന്നവര്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളല്ല ക്രിമിനലുകളാണെന്നും ജനങ്ങള്‍ അവരെ നേരിടണമെന്നും ഹസീന പറഞ്ഞിരുന്നു.

Content Highlight: BCCI rejects ICC’s offer to host 2024 Women’s T20 World Cup

We use cookies to give you the best possible experience. Learn more