| Friday, 7th May 2021, 8:24 am

'ജിഹാദികള്‍ക്ക്' ജോലി നല്‍കാന്‍ ഇത് മദ്രസാ കമ്മിറ്റിയല്ല'; ബി.ജെ.പി നേതാവിന്റെ നിര്‍ബന്ധപ്രകാരം കൊവിഡ് വാര്‍ റൂമിലെ മുസ്‌ലിം ജീവനക്കാരെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരുവില്‍ ബി.ജെ.പി യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരം കൊവിഡ് വാര്‍ഡിലെ 17 മുസ്‌ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യുടെ കൊവിഡ് വാര്‍ റൂമിലെ മുസ്ലിം ജീവനക്കാര്‍ക്ക് നേരെയാണ് തേജസ്വി സൂര്യയുടെ വര്‍ഗീയ വിദ്വേഷം.

മുസ് ലിം ജീവനക്കാര്‍ക്ക് നേരെ തേജസ്വി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് മുസ്‌ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

ബി.ജെ.പി എം.എല്‍.എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമാണ് ബെംഗളൂരു സൗത്ത് എം.പികൂടിയായ തേജസ്വി സൂര്യ കൊവിഡ് വാര്‍ റൂമിലേക്ക് കയറിച്ചെന്നത്.

‘ഏത് ഏജന്‍സിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ഇപ്പോള്‍ തന്നെ അവരെ വിളിക്കണം. എനിക്ക് അവരോട് ചോദിക്കണം’, എന്ന് തേജസ്വി സൂര്യ പറയുന്നുണ്ട്.

‘ജിഹാദികള്‍ക്ക്’ ജോലി നല്‍കാന്‍ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

കൊവിഡ് വാര്‍ റൂമിലെ ‘ത്രീവ്രവാദികള്‍’
എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.

കൊവിഡ് വാറില്‍ മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 17 പേരാണ് മുസ്‌ലിങ്ങള്‍ ഉള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ തേജസ്വി സൂര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
കൊവിഡ് വാറില്‍ ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളുവുകള്‍ ഒന്നും തന്നെ ഇല്ല.

ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ എണ്ണം അറിയാന്‍ ബി.ബി.എം.പി കൊവിഡ് വാര്‍ റൂം തയ്യാറാക്കിയിരുന്നു. ട്രോള്‍ ഫീ നമ്പറില്‍ വിളിച്ച് അന്വേഷിച്ചാല്‍ ഇക്കാര്യം അറിയാനും ബെഡുകള്‍ ബുക്ക് ചെയ്യാനും പറ്റും.

എന്നാല്‍ ഇതില്‍ അഴിമതി നടക്കുന്നുണ്ടെന്നാണ് തേജസ്വി ആരോപിച്ചത്. മുസ്‌ലിം ജീവനക്കാരണ് അഴിമതിക്ക് കാരണമെന്നും ഇയാള്‍ ആരോപിക്കുന്നു. തേജസ്വിയുടെ നിര്‍ബന്ധം പ്രകാരം ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highligfhts: BBMP South War Room Has 205 Employees, Only 17 Were Muslims And Were Sacked At The Behest Of Tejasvi Surya, Commissioner Has No Answer Why

Latest Stories

We use cookies to give you the best possible experience. Learn more