|

മറ്റെല്ലാ ടീമും വീണും; യൂറോപ്പിൽ തലയെടുപ്പോടെ നിൽക്കുന്ന ഒരേ ഒരു ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ബുണ്ടസ്‌ലീഗയില്‍ ബയെര്‍ ലെവര്‍കൂസന്‍ വിജയകുതിപ്പ് തുടരുന്നു. ആര്‍.ബി ലെപ്‌സിക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലെവര്‍ക്കൂസന്‍ പരാജയപ്പെടുത്തിയത്.

ഈ വിജയത്തിന് പിന്നാലെ അവിസ്മരണീയ നേട്ടമാണ് ജര്‍മന്‍ ക്ലബ്ബിനെ തേടിയെത്തിയത്. ഈ സീസണില്‍ യുവേഫയുടെ 54 ലീഗുകളില്‍ ഇതുവരെ തോല്‍ക്കാത്ത പുരുഷടീമായി മാറാന്‍ ബയെര്‍ ലെവര്‍കൂസന് സാധിച്ചു.

ഈ സീസണിലെ എല്ലാ മത്സരങ്ങളില്‍ നിന്നും 24 വിജയവും മൂന്ന് സമനിലയുമാണ് ബയെര്‍ ലെവര്‍ക്കൂസന്‍ സ്വന്തമാക്കിയത്. ഇതുവരെ 85 ഗോളുകളാണ് ജര്‍മന്‍ ക്ലബ്ബ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.

ബുണ്ടസ് ലീഗയിലും എതിരാളികളില്ലാതെ മുന്നേറുകയാണ് ലെവര്‍കൂസന്‍. 18 മത്സരങ്ങളില്‍ നിന്നും 15 വിജയവും മൂന്ന് സമനിലയുമടക്കം 48 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബയെര്‍ ലെവര്‍ക്കൂസന്‍.

ലെപ്‌സിക്കിന്റെ ഹോം ഗ്രൗണ്ടായ റെഡ്ബുള്‍ അറീനയില്‍ നടന്ന മത്സരത്തില്‍ 4-2-2-2 എന്ന ഫോര്‍മേഷനിലായിരുന്നു ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-4-2-1 എന്ന ശൈലിയുമായിരുന്നു ലെവര്‍ക്കൂസന്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ സാവി സിമോണ്‍സിലൂടെ ആര്‍.ബി ലെപ്‌സിക്കാണ് ആദ്യം ലീഡ് നേടിയത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയര്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 47ാം മിനിട്ടില്‍ നഥാന്‍ ടെല്ലയിലൂടെ ലെവര്‍ക്കൂസന്‍ മറുപടി ഗോള്‍ നേടി. 56ാം മിനിട്ടില്‍ ലോയിസ് പ്പെണ്ടയിലൂടെ ആതിഥേയര്‍ വീണ്ടും മുന്നിലെത്തി. 63ാം മിനിട്ടില്‍ ജോനാഥാന്‍ തായിലൂടെ സന്ദര്‍ശകര്‍ വീണ്ടും ഒപ്പം പിടിച്ചു.

ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പിയെറൊ ഹിന്‍കാപിളിലൂടെ ലെവര്‍ക്കൂസന്‍ വിജയഗോള്‍ നേടുകയായിരുന്നു.

ബുണ്ടസ്‌ലീഗയില്‍ ജനുവരി 27ന്  ബൊറൂസിയ മൊഞ്ചന്‍ഗ്ലാഡ്ബാച്ചിനെതിരെയാണ് ലെവര്‍ക്കൂസന്റെ അടുത്ത മത്സരം.

Content Highlight: Bayer Leverkusen is the only unbeaten team in Europe.