| Monday, 5th September 2022, 12:13 pm

സംവിധായകനാണെന്ന് കരുതി അഭിനയിക്കുന്ന സിനിമകളിലെല്ലാം കേറി ഇടപെടാറില്ല: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനാണെന്ന് കരുതി താന്‍ അഭിനയിക്കുന്ന എല്ലാ സിനിമകളുടെയും സംവിധാനത്തില്‍ ഇടപെടാറില്ലെന്ന് ബേസില്‍ ജോസഫ്. നടി ഉണ്ണിമായ പ്രസാദിനൊപ്പം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.

അഭിനയിക്കുന്ന സിനിമകളിലെ സംവിധാനത്തിലോ മേക്കിങിലോ താന്‍ ഇടപെടാറില്ലെന്നാണ് ബേസില്‍ പറയുന്നത്. വ്യക്തിപരമായി അങ്ങനൊരു കാര്യം ചെയ്യാന്‍ താത്പര്യമില്ലാത്തയാളാണ് താനെന്നും ഇങ്ങോട്ട് എന്തെങ്കിലും അഭിപ്രായം ചോദിക്കുകയാണെങ്കില്‍ മാത്രമേ അതിലിടപെടാറുള്ളു എന്നുമാണ് ബേസില്‍ പറഞ്ഞത്.

തിരക്കഥ കേള്‍ക്കുന്ന സമയത്ത് ചില അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും, അതിന്റെ ഫീഡ്ബാക്കും, പ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ചയുടെ ഭാഗമായി പങ്കുവെക്കാറുണ്ടെന്നും ബേസില്‍ പറഞ്ഞു. ചില സമയത്ത് സംവിധായകര്‍തന്നെ ഇങ്ങോട്ട് വന്ന് പല കാര്യങ്ങളും അഭിപ്രായങ്ങളും ചോദിക്കാറുണ്ട്, അപ്പോള്‍ തനിക്കറിയാവുന്നപോലെ പറയാറുണ്ടെന്നും ബേസില്‍ പറയുന്നു.

‘അഭിനയിക്കാന്‍ വരുന്ന സിനിമകളുടെ ക്രിയേറ്റീവ് പ്രോസസില്‍ ഇടപെടാന്‍ ഞാന്‍ പേഴ്‌സണലി ശ്രമിക്കാറില്ല. സ്‌ക്രിപ്റ്റ് കേള്‍ക്കുന്ന സമയത്ത് തോന്നുന്ന ചില ഫീഡ്ബാക്ക്‌സും കാര്യങ്ങളും പറയാറുണ്ട്. അതിന്റെ ചര്‍ച്ചകളിലെല്ലാം പങ്കെടുക്കാറുണ്ട്. അല്ലെങ്കില്‍, ഷൂട്ടിങ്ങിന്റെ ഇടയിലായാലും എന്തെങ്കിലും കാര്യങ്ങളോ അഭിപ്രായങ്ങളോ ഇങ്ങോട്ട് വന്ന് ചോദിച്ചാല്‍ ഞാന്‍ പറഞ്ഞുകൊടുക്കാറുണ്ട്.’

മിക്കവാറും എല്ലാ സംവിധായകരും സിനിമയെകുറിച്ചുള്ള കാര്യങ്ങള്‍ മനസിലാക്കിയിട്ടാണ് വരിക. അപ്പോള്‍ നമ്മളായിട്ട് അങ്ങോട്ട് പല കാര്യങ്ങളും പറഞ്ഞ് അവരെ കണ്‍ഫ്യൂസ് ചെയ്യിക്കാന്‍ താത്പര്യമില്ലെന്നും ബേസില്‍ പറയുന്നു. സംവിധായകന്‍ എന്ന സ്ഥാനത്തുനിന്ന് ജോലി ചെയ്തത്‌കൊണ്ടും അത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടിവന്നതുകൊണ്ടും അങ്ങനെയുള്ള കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നാണ് ബേസില്‍ പറയുന്നത്.

‘കൃത്യമായ ക്ലാരിറ്റിയും സിനിമയെ നന്നായി കണ്‍സീവ് ചെയ്തിട്ടുമായിരിക്കും സംവിധായകര്‍ വരിക. നമ്മള്‍ സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞ് ലൊക്കേഷനില്‍ ചെന്നിട്ട് പലതും പറഞ്ഞ് അവരെ കണ്‍ഫ്യൂസ് ആക്കുക എന്ന് പറയുന്നത് എനിക്ക് താത്പര്യമുള്ള കേസല്ല. ഒരു സംവിധായകനെന്ന ചെയറില്‍ ഇരുന്ന് അത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നതുകൊണ്ട് ഞാന്‍ ആ കാര്യം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്.’

ഓരോ സംവിധായകരും ഓരോ രീതിയിലാണ് വര്‍ക്ക് ചെയ്യുന്നതെന്നും, താന്‍ അഭിനയിച്ച പുതിയ ചിത്രമായ പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ സംഗീതും അത്തരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ആളാണെന്നും പറയുകയാണ് ബേസില്‍. ഓരോ സംവിധായകരും വ്യത്യസ്ത രീതികള്‍ പിന്തുടരുന്നത്‌കൊണ്ട് അത് തനിക്കും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കാറുണ്ടെന്നും ബേസില്‍ പറയുന്നു.

‘ഓരോ ഡയറക്ടേഴ്‌സും ഓരോ രീതിയിലാണ് വര്‍ക്ക് ചെയ്യുന്നത്. സംഗീതിന്റെ പ്രോസസ് എന്നുപറയുന്നത് ഒരു ഓര്‍ഗാനിക് രീതിയിലാണ്. അതെനിക്ക് ഹെല്‍പ്ഫുള്‍ ആയിട്ടുണ്ട്. മുമ്പ് അഭിനയിച്ചിട്ടുള്ള ചിദംബരത്തിന്റെ സിനിമയാണെങ്കില്‍ അതും വ്യത്യസ്തമായ ഒരു അപ്രോച്ച് ആയിരുന്നു.’ ബേസില്‍ പറയുന്നു.

ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച പാല്‍തു ജാല്‍വറാണ് അവസാനം പുറത്തിറങ്ങിയ ബേസിലിന്റെ സിനിമ.

Content highlight: basil joseph talks about his involvement in direction in the  films that he act

We use cookies to give you the best possible experience. Learn more