| Wednesday, 14th February 2024, 3:49 pm

അവളെക്കാള്‍ വലിയ ബാഗുമായുള്ള വരവില്‍ എന്റെ മനസുടക്കി; അന്ന് പ്രേമം പറയാന്‍ തീരുമാനിച്ചു: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവംബര്‍ 14 പ്രണയദിനത്തില്‍ തന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ് നടന്‍ ബേസില്‍ ജോസഫ്. ഓര്‍ക്കുട്ട് കാലത്ത് പ്രണയിച്ചു തുടങ്ങി അവസാനം വാട്‌സ്ആപ് കാലത്ത് ഒന്നിച്ചവരാണ് താനും എലിസബത്തെന്നും ബേസില്‍ പറഞ്ഞു.

തന്നെക്കാള്‍ വലിയ ബാഗുമായി ക്യാമ്പസിലേക്ക് വന്ന കാഴ്ചയിലാണ് ആദ്യം തന്റെ മനസുടക്കിയതെന്നും അതോടെ പ്രേമം തുറന്നു പറയാന്‍ നിശ്ചയിക്കുകയായിരുന്നെന്നും താരം പറയുന്നു.

മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെയും എലിസബത്തിന്റെയും പ്രണയത്തെ കുറിച്ച് ബേസില്‍ ജോസഫ് സംസാരിച്ചത്.

‘ഓര്‍ക്കുട്ട് കാലത്ത് പ്രണയിച്ചു തുടങ്ങി അവസാനം വാട്‌സ്ആപ് കാലത്ത് ഒന്നിച്ചവരാണ് ഞങ്ങള്‍. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഇലക്ട്രിക്കലില്‍ എലിസബത്ത് രണ്ടുവര്‍ഷം ജൂനിയര്‍ ആയിരുന്നു.

അവളെക്കാള്‍ വലിയ ഓറഞ്ച് ബാഗുമായി ക്യാമ്പസിലേക്ക് വന്ന കാഴ്ചയിലാണ് ആദ്യം എന്റെ മനസുടക്കിയത്. അതോടെ പ്രേമം തുറന്നു പറയണമെന്ന് നിശ്ചയിച്ചു. അന്ന് കോളേജില്‍ എല്ലാവര്‍ക്കും ബി.എസ്.എന്‍.എല്ലിന്റെ സ്റ്റുഡന്‍സ് സുവിധ സിം കാര്‍ഡാണ്.

ദിവസം 2000 എസ്.എം.എസ് ഫ്രീയുണ്ട്. ഫ്രീയും കഴിഞ്ഞ് ഒരു എസ്.എം.എസിന് ഒരു രൂപ വീതം നല്‍കി തുടങ്ങിയപ്പോഴാണ് പ്രണയത്തിന്റെ വിലയറിഞ്ഞത്. എങ്കിലും ആ സുവിധ പാക്കേജ് ഒരു ഫാമിലി പാക്കേജായി ജീവിക്കാന്‍ ഞങ്ങളെ സഹായിച്ചു.

പിന്നീട് വാട്‌സ്ആപ് ഞങ്ങളുടെ പ്രണയസന്ദേശങ്ങളെ അനായാസവും പ്രേമാര്‍ദ്രവുമാക്കി. വാലന്റൈന്‍സ് ഡേയുടെ പിറ്റേന്നാണ് മകള്‍ ഹോപ്പിന്റെ പിറന്നാള്‍. എനിക്ക് ഹോം സിക്‌നസ് കൂടുതലാണ്. എങ്ങനെയും വീട്ടില്‍ ഓടിയെത്താന്‍ ശ്രമിക്കും. എനിക്ക് തിരക്കാണെങ്കില്‍ എലിസബത്ത് ലൊക്കേഷനിലേക്ക് വരും. കുഞ്ഞുമായി മാത്രം 22 സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph Talks About Elizabeth

We use cookies to give you the best possible experience. Learn more